ചെറുവത്തൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിലുള്ള ഏകപാത വെട്ടിമുറിച്ചതോടെ ഒറ്റപ്പെട്ട് ചെറുവത്തൂരിലെ മട്ടലായി ഗ്രാമം. നൂറു കണക്കിന് ഭക്തർ എത്തുന്ന ശ്രീരാമക്ഷേത്രത്തിലേക്കുള്ള വഴിയും ഇതോടെ അടഞ്ഞു.
ഒന്നര മാസം മുമ്പാണ് ദേശീയപാതയിൽ നിന്നും താഴെ മട്ടലായിയിലേക്കുള്ള റോഡ് വെട്ടി പൊളിച്ചു കുഴിയെടുത്തത്. ദേശീയപാത വരുന്ന കുന്നിന് താഴെയാണ് താഴെ മട്ടലായി ഗ്രാമവും ക്ഷേത്രവും. ഒരു ഭാഗം റെയിൽവേ ലൈനും മറുഭാഗം കുന്നുമായി കിടക്കുന്ന പ്രദേശമാണിത്. ചെറുവത്തൂർ ടൗണിന് പടിഞ്ഞാറു ഭാഗത്തുകൂടി കടന്നുവരുന്ന ദേശീയപാത വയലിൽ കൂടിയാണ് മട്ടിലായി കുന്നിന്റെ മുകളിൽ എത്തുന്നത്. ഇവിടെയുള്ള കുന്ന് ഓടിച്ചുനിരത്തിയും വയലിൽ മണ്ണിട്ട് നികത്തിയുമാണ് ഹൈവേ പണിയുന്നത്. അലൈൻമെന്റിൽ മാറ്റം വരുത്തണമെന്ന് നേരത്തെ ആവശ്യം ഉണ്ടായിരുന്നെങ്കിലും ദേശീയപാത അതോറിറ്റി പരിഗണിച്ചിരുന്നില്ല. ശ്രീരാമ ക്ഷേത്രം ഒഴിവാക്കിയാണ് ഹൈവേ പണിയുന്നത്. എന്നാൽ ക്ഷേത്രത്തിലേക്കുള്ള റോഡും വഴിയും അടഞ്ഞു. ഹൈവേ വരുന്നതോടെ ഗേറ്റിന്റെ ഭാഗവും ഇല്ലാതാകും.
പ്രദേശത്തെ 30 ഓളം കുടുംബങ്ങളും ക്ഷേത്രത്തിലേക്കുള്ളവരും കാലങ്ങളായി ഉപയോഗിച്ചുവരുന്ന റോഡിലാണ് കുഴിയെടുത്തത്. പകരം സംവിധാനം ഒരുക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി. വഴി മുടങ്ങിയതിനാൽ അമ്പലത്തിലേക്കുള്ള ആളുകളുടെ വരവ് തീരെ ഇല്ലാതായെന്ന് ക്ഷേത്രജീവനക്കാർ പറയുന്നു.
മട്ടലായിക്കാർ തമ്മിൽ കാണാൻ വളഞ്ഞുചുറ്റണം
ദേശീയപാതക്കായി റോഡ് വെട്ടി പൊളിച്ചതോടെ താഴത്തെ മട്ടലായിലുള്ളവർ മേൽമട്ടലായിലേക്കും ടി.എച്ച്.എസിന് സമീപത്തുമെത്താൻ കിലോമീറ്ററുകൾ വളഞ്ഞുചുറ്റണം.ചെറുവത്തൂർ പിലിക്കോട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിന്റെ പ്രശ്നത്തിലേക്ക് ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ മറ്റൊരു ആരോപണം. കുന്നിടിച്ചുള്ള പാതയായതിനാൽ ഇവിടെ അടിപ്പാതയും പ്രായോഗികമല്ലെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ ഗ്രാമം പൂർണമായും ഒറ്റപ്പെടുമെന്ന് ഉറപ്പാണ്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |