തലശ്ശേരി/ഇരിട്ടി/പിണറായി: പരസ്പരം കൈകോർത്ത് കലാപാഹ്വാനം നടത്തുന്ന യു.ഡി.എഫ്, ബി.ജെ.പി അക്രമ സമരത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരുമെന്ന് സി പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു . ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇരിട്ടി, തലശേരി, പിണറായി എന്നിവിടങ്ങളിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാറിനെതിരായ സമരത്തിൽ ജനങ്ങളെ അണിനിരത്താനുള്ള യു.ഡി.എഫ്, ബി.ജെ.പി സംയുക്ത ശ്രമം ദയനീയമായി പരാജയപ്പെട്ടപ്പോഴാണ് അക്രമ സമരത്തിനും കലാപാഹ്വാനത്തിനും ഇരുപക്ഷവും മുതിരുന്നത്. ഇക്കൂട്ടർ സമരം നടത്തേണ്ടത് ഒരു ലിറ്റർ പെട്രോളിന് 20 രൂപ സെസ് ചുമത്തിയ മോദി സർക്കാരിനെതിരെയാണ്. കോർപറേറ്റുകളുടെ ലക്ഷക്കണക്കിന് കോടി രൂപയുടെ കടം എഴുതിതള്ളാനാണ് ഈ സെസ് കേന്ദ്രം ഉപയോഗിക്കുന്നത്. ഈ അനീതിയെ ന്യായീകരിക്കുന്നവരാണ് പാവപ്പെട്ടവർക്ക് പെൻഷൻ നൽകാനായി ഉൾപ്പെടെ പിരിക്കുന്ന സെസിനെ എതിർക്കുന്നത്.
സാമൂഹ്യ പെൻഷനൊന്നും നൽകേണ്ടതില്ല എന്നാണ് ഇവരുടെ നിലപാട്.നായനാർ സർക്കാർ കർഷക തൊഴിലാളി പെൻഷൻ ഏർപ്പെടുത്തിയപ്പോഴും ഇതേ നിലപാടാണ് സ്വീകരിച്ചത്. പെൻഷൻ പ്രത്യുൽപാദനപരമല്ലെന്നാണ് അന്ന് പറഞ്ഞത്. ഇന്ന് 60 ലക്ഷം പേർക്കാണ് ആശ്വാസപെൻഷൻ നൽകുന്നത്.ഇത്തരം ക്ഷേമ നടപടികൾ തുടരണമെന്ന് തന്നെയാണ് ഈ സർക്കാർ നിലപാട്. ഭരണരംഗം അഴിമതി മുക്തവും സുതാര്യവുമാക്കുകയെന്നത് പിണറായി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന്റെ അടിസ്ഥാനത്തിൽ ഭരണരംഗം സുതാര്യമാക്കാനും ശുദ്ധീകരിക്കാനും നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
പൊലീസ് സേനയിൽ നിന്നും ക്രിമിനലുകളെയും ഗുണ്ടസംഘത്തെ പിന്തുണക്കുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനകം ചിലർക്കെതിരെ പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഭരണരംഗം സുതാര്യവും അഴിമതിമുക്തവുമാക്കാനുള്ള ഇത്തരം നടപടികൾ സ്വാഗതാർഹമാണെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജാഥ ഇന്നലെ വൈകിട്ട് വയനാട് ജില്ലയിലേക്ക് പ്രവേശിച്ചു.
ചെമ്പട്ടണിഞ്ഞ് തലശ്ശേരിയും പിണറായിയും
തലശ്ശേരി : സി.പി.എമ്മിന്റെ സംഘടനാകരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു തലശ്ശേരിയിലും പിണറായിലും ജനകീയ പ്രതിരോധയാത്രയ്ക്ക് നൽകിയ സ്വീകരണങ്ങൾ. എം.വി.ഗോവിന്ദനെയും ജാഥാംഗങ്ങളെയും ആനയിച്ചുള്ള യാത്രയിൽ നഗരവീഥി നിറഞ്ഞുകവിയുകയുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ പിണറായിലായിരുന്നു ഇന്നലെ ആദ്യസ്വീകരണം.ഇവിടത്തെ സ്വീകരണം കഴിഞ്ഞ് മണ്ഡലാതിർത്തിയായ വടക്കുമ്പാട് കാളി പരിസരത്ത് എത്തിയ ജാഥയെ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് തലശ്ശേരിയിലേക്ക് ആനയിച്ചത്. വീനസ് കവലയിൽ നിന്നും ജാഥാ നായകനെ തുറന്ന വാഹനത്തിലേക്ക് ആനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |