കണ്ണൂർ:കന്നടക്കാരിയും കണ്ണൂരുകാരനും അമ്മയും ചേർന്ന യൂട്യൂബ് ചാനൽ ഒരു കോടി (പത്ത് മില്ല്യൺ) പിന്നിട്ട് വിജയഗാഥ തീർക്കുകയാണ്. കണ്ണൂർ മയ്യിൽ കുറ്റ്യാട്ടൂർ പാവന്നൂരിലെ സ്വകാര്യ ബസ് ഡ്രൈവർ ബിജുവിന്റെ കെ.എൽ.ബ്രോ ബിജു ഋത്വിക് എന്ന ചാനലാണ് കേരളത്തിൽ ആദ്യമായി പത്തും കടന്ന് 12.9 മില്ല്യൺ സബ്സ്ക്രൈബേർസുമായി ചരിത്രം കുറിച്ചത്.
ഇത്രയും സബ് സ്‌ക്രൈബർമാരെ ചുരുങ്ങിയ കാലം കൊണ്ടു സ്വന്തമാക്കിയ വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നത് ബിജുവിന്റെ ഭാര്യ കവിതയും അമ്മ കാർത്ത്യായനിയും മകൻ ഋത്വിക്കും ചേച്ചിയുടെ മകൾ അനുവുമെല്ലാമാണ്. ഒപ്പം ബിജുവിന്റെ ചേച്ചിമാരുമുണ്ടാകും.നാട്ടിലെ വിശേഷങ്ങൾ കണ്ടും കേട്ടും ജോലിയെടുക്കുന്ന ബസ് ഡ്രൈവറുടെ ഭാവനയിൽ തമാശ മുഹൂർത്തങ്ങൾ ധാരളമുണ്ട്. ബസോട്ടം കഴിഞ്ഞെത്തി രാത്രിയിലാണ് ഇതിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നത്. പിന്നീട് അത് മൊബൈൽ ദൃശ്യങ്ങളായി മാറും.ബിജു ജീവൻ നൽകിയ പരദൂഷണക്കാരി ശോദയും ശോദയെകൊണ്ടു പൊറുതി മുട്ടിയ ഭർത്താവ് കുമാരനും ഇവർക്കിടയിൽപ്പെട്ട പാവം അയൽക്കാരി കാർത്ത്യേച്ചിയുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.വൈകാതെ തന്നെ യൂട്യൂബിന്റെ ഡൈമണ്ട് പ്ലേ ബട്ടണും ഇവരെ തേടിയെത്തി.
ക്വാറി തൊഴിലാളി ,പെയിന്റർ,ക്ലീനർ തുടങ്ങി ജീവിക്കാൻ ബിജു ചെയ്യാത്ത തൊഴിലുളകളില്ല.താങ്ങായിരുന്ന അച്ഛന്റെയും അമ്മാവന്റെയുമെല്ലാം മരണം ജീവിതം പ്രതിസന്ധിയിലാക്കി.പിന്നീടങ്ങോട്ടാണ് ബസ് ഡ്രൈവറായത്.സ്‌കൂളിൽ പഠിക്കുമ്പോഴേ നാടകമെഴുത്തും അഭിനയവും മനസിൽ കൊണ്ടുനടന്നിട്ടുണ്ട് ബിജു. പന്ത്റണ്ട് വർഷമായി ഡ്രൈവിംഗ് ജോലിയിൽ. കൊവിഡ് കാലത്ത് ജോലിയില്ലാതെ വീട്ടിലിരുന്ന വേളയിലാണ് ഒരു മൊബൈൽ കൈയിലുണ്ടെങ്കിൽ കഥയും സ്റ്റേജും നടീനടൻമാരും ഒന്നുമില്ലാതെ അഭിനയിച്ച് ലോകം മുഴുവൻ കാണിക്കാമെന്ന് മനസ്സിലായത്. ഇതോടെ സ്വന്തം യൂ ട്യൂബ് ചാനൽ തുടങ്ങി. വീട്ടിലെ തമാശ മുഹൂർത്തങ്ങളാണ് യൂ ട്യൂബിലിട്ടത്.ഏഴ് വർഷം മുൻപാണ് കർണ്ണാടക മടിക്കേരിയിലെ കവിതയെ വിവാഹം ചെയ്തത്. കണ്ണൂരിലെ മയ്യിൽ പാവന്നൂരിലെത്തിയ കന്നഡക്കാരിയുടെ ഭാഷാപ്രശ്നം സൃഷ്ടിച്ച അബദ്ധങ്ങൾ പ്രേക്ഷകർ ആസ്വദിച്ചു നാട്ടിലും വീട്ടിലുമുണ്ടാകുന്ന പിണക്കവും പരിഭവവും കുശുമ്പുമെല്ലാമുൾക്കൊള്ളുന്ന വീഡിയോകൾ വമ്പൻ ഹിറ്റാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |