കണ്ണൂർ: പൊള്ളുന്ന വേനലിൽ തീപിടിത്തം പതിവായതോടെ ഓടിക്കിതച്ച് ഫയർഫോഴ്സ് യൂണിറ്റുകൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ തീ പിടിത്തങ്ങളുടെ എണ്ണം ഇരട്ടിയോളമായി. കണ്ണൂർ ജില്ലയിൽ മാത്രം
പത്ത് യൂണിറ്റുകളിലായി കഴിഞ്ഞ രണ്ടുമാസം സാധാരണയുടേതിൽ നിന്ന് ഇരട്ടിയാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയ കാളുകൾ.
ജനുവരിയിൽ മാത്രം 167 ഫോൺ കോളുകളാണ് ഫയർഫോഴ്സിനെ തേടി എത്തിയത്. ഇത് ഫെബ്രുവരിയായപ്പോൾ 281 ആയി വർദ്ധിച്ചു. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മിക്ക ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനുകളിലും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വനമേഖലകളിൽ തീപിടിത്തമുണ്ടാകുമ്പോൾ തീ പടർന്ന ഇടത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കാത്തും ഹെലികോപ്റ്റർ പോലെയുള്ള ആധുനിക സംവിധാനങ്ങളുടെ കുറവും സേനയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ണൂർ ജില്ല അഗ്നി ശമന നിലയത്തിൽ മാത്രം പതിമൂന്ന് ജീവനക്കാരുടെ ഒഴിവാണുള്ളത്. പത്ത് ഫയർമാൻ, മൂന്ന് ഡ്രൈവർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. . അൻപത്തിരണ്ട് ജീവനക്കാരുടെ അംഗബലം വേണ്ടിടത്ത് ഇപ്പോൾ 39 പേർ മാത്രമാണ് ഉള്ളത്.
ഹെലികോപ്റ്റർ ഇല്ല, വരും സ്കൈ ലിഫ്റ്റ്
കാട്ടുതീ അണക്കുന്നതിനും മറ്റ് അടിയന്തിര ആവശ്യങ്ങൾക്കുമായി സംസ്ഥാന അഗ്നിശമനസേനയ്ക്ക് ഹെലികോപ്റ്റർ സംവിധാനം ഉറപ്പുവരുത്താനുള്ള നടപടികൾ 2017ൽ ആരംഭിച്ചിരുന്നെങ്കിലും നടപ്പിലായില്ല. ഹെലികോപ്ടർ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നും റീജിയണൽ അഗ്നി ശമന നിലയങ്ങൾ കേന്ദ്രീകരിച്ച് ബഹുനില കെട്ടിടങ്ങളിലും മറ്റും ഉണ്ടാകുന്ന തീപിടിത്തം അണയ്ക്കാൻ സഹായിക്കുന്ന സ്കൈലിഫ്റ്റ് വാങ്ങാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായും ഫയർ ആന്റ് റെസ്ക്യു സംസ്ഥാന ഓഫീസിൽ നിന്ന് അറിയിച്ചു. ആദ്യ ഘട്ടത്തിൽ 3 സ്കൈലിഫ്റ്റ് ലഭ്യമാക്കാനുള്ള ടെൻഡർ നടപടിയാണ് പുരോഗമിക്കുന്നത്. ഒരു ഉപകരണത്തിന് 15 കോടി രൂപയാണ് ഏകദേശ വില. ഇത് യാഥാർത്ഥ്യമാകുന്നതോട് കൂടി 60 മീറ്റർ വരെ ഉയരത്തിലുള്ള രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |