കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലുള്ള ആദ്യ 11 പ്രതികളെ അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റാൻ ഡി.ജി.പി ഉത്തരവിട്ടു.എറണാകുളം സി.ബി.ഐ കോടതിയിൽ കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഡി.ജി.പിയുടെ ഉത്തരവ്.
പെരിയ കേസിൽ പ്രതികളെ വീഡിയോ കോൺഫറൻസ് മുഖേനയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കോടതി നടപടികളിൽ ഹാജരാക്കുന്നത്.നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന പ്രതികൾക്ക് സുഖചികിത്സയും സുഖവാസവും ലഭിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് സി.ബി.ഐ കോടതിയുടെ നിർദേശപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഒന്നാം പ്രതി പീതാംബരനടക്കമുള്ള പ്രതികൾ നാല് വർഷത്തിലേറെയായി ജയിലിലാണ്.ഒന്നാം പ്രതിക്ക് സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ ആയുർവേദ ആസ്പത്രിയിൽ ഒരു മാസത്തോളം സുഖചികിത്സ നൽകിയെന്ന ആരോപണത്തെ തുടർന്നാണ് പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
അതിനിടെ ഇരട്ടക്കൊലക്കേസിലെ സാക്ഷിവിസ്താരം എറണാകുളം സി.ബി.ഐ കോടതിയിൽ പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരുടെ മാതാപിതാക്കളെയും സഹോദരിമാരെയും കോടതി ഇതിനകം വിസ്തരിച്ചു കഴിഞ്ഞു. മറ്റു സാക്ഷികളുടെ വിസ്താരം തുടരുകയാണ്. കോടതിയിൽ ജാമ്യത്തിലിറങ്ങിയ മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠനടക്കം ഏഴ് പ്രതികൾ കോടതിയിൽ വിചാരണക്ക് ഹാജരായി വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |