ആലക്കോട്: വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾക്ക് മാനസികവും സാമൂഹ്യവുമായ ഉണർവ്വും പൊതുസമൂഹത്തിന്റെ സ്വീകാര്യതയും ലക്ഷ്യമിട്ടുകൊണ്ട് പഞ്ചായത്ത് തലത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പകൽവീടുകൾ അനാഥാവസ്ഥയിൽ. കൊവിഡ് മഹാമാരിയെത്തുടർന്ന് വയോജനങ്ങൾ സ്വന്തം വീടുകളിൽ നിന്നും പൊതുസമൂഹത്തിലേയ്ക്ക് കടന്നുവരാൻ മടിച്ചതും പഞ്ചായത്ത് തലത്തിൽ വേണ്ട പ്രോത്സാഹനം ഉണ്ടാകാതിരുന്നതുമാണ് പകൽവീടുകൾ നിർജ്ജീവമാകാനുള്ള പ്രധാന കാരണം.
വയോജനങ്ങൾക്ക് ഒന്നിച്ചു കൂടാനും പകൽസമയത്ത് വീടുകളിലെ ഒറ്റപ്പെടൽ ഒഴിവാക്കുന്നതിനും ആയിട്ടാണ് പകൽവീടുകൾ പഞ്ചായത്തുകൾ തോറും നിർമ്മിച്ചത്. പകൽവീട്ടിൽ എത്തുന്ന വയോജനങ്ങൾക്ക് പത്രം, ടി.വി, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, വിശ്രമിക്കാനുള്ള കട്ടിലുകൾ, മേശ, കസേരകൾ, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ പകൽവീടുകളിൽ ഒരുക്കി.
തുടക്കത്തിൽ വയോജനങ്ങളിൽ നിന്നും നല്ല സ്വീകാര്യത ലഭിച്ചുവെങ്കിലും പതിയെപ്പതിയെ ആളുകളുടെ സഹകരണം കുറഞ്ഞുവന്നു. 2020 ൽ കൊവിഡ് മഹാമാരിയെത്തുടർന്ന് ആളുകൾ വീടുകൾക്കുള്ളിൽ തളച്ചിടപ്പെട്ടതോടുകൂടി പകൽവീടുകൾ അനാഥമായി. മാസത്തിൽ ഒന്നോ രണ്ടോ തവണ പകൽവീടിന്റെ ചുമതലയുള്ളവർ വന്ന് തുറക്കുന്നതൊഴിച്ച് മറ്റൊന്നും നടക്കാറില്ല. തുടക്ക കാലത്ത് സ്വതന്ത്ര സംഘടനയായ വയോജനവേദി മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ പിന്നീട് രാഷ്ട്രീയ പാർട്ടികളും സംഘടനയുണ്ടാക്കിയതോടുകൂടി വയോജനങ്ങൾ സഹകരിക്കാതെ വന്നതും വിനയായി. ലക്ഷക്കണക്കിന് രൂപ പഞ്ചായത്ത് ഫണ്ടിൽനിന്ന് ചിലവഴിച്ചു നിർമ്മിച്ച പകൽവീടുകൾ ഇപ്പോൾ പഞ്ചായത്തുകൾക്ക് ബാധ്യതയായി മാറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |