കാസർകോട്: തിരുവനന്തപുരത്തെ ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതിക്ക് തൂക്കുകയർ വിധിക്കാൻ ഇടയാക്കിയ അന്വേഷണത്തിന് നേതൃത്വം നൽകിയത് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾഗഫൂർ ഹാജിയെ ദുർമന്ത്രവാദത്തിന്റെ മറവിൽ കൊലപ്പെടുത്തിയ മേൽപറമ്പ് സ്വദേശിനി ജിന്നുമ്മ എന്ന ഷെമീനയെ പൂട്ടിയ ഡിവൈ.എസ്.പി കെ.ജെ ജോൺസൺ. ഷാരോൺരാജ് കൊലക്കേസിലെ വിചാരണ പൂർത്തിയായ ഉടനെയാണ് ഇദ്ദേഹം കാസർകോട് എത്തി ഡി.സി.ആർ.ബി യിൽ ചുമതല ഏറ്റെടുക്കുന്നത്.ഈ കേസിന്റെ അന്വേഷണത്തിന് മേൽനോട്ടം നിർവഹിച്ച പൊലീസ് മേധാവി ഡി.ശില്പ കാസർകോട് ചുമതലയേറ്റതിന് പിന്നാലെയാണ് ഡിവൈ.എസ്.പി ജോൺസണും കാസർകോട്ടെത്തിയത്.
ചുമതല ഏറ്റെടുത്തതിന് തൊട്ടുപിറകെ ഇദ്ദേഹത്തിന് അബ്ദുൽ ഗഫൂർ ഹാജിയെ തലക്കടിച്ച് കൊന്ന് 595 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസ് അന്വേഷണച്ചുമതല കൈമാറുകയായിരുന്നു. ജോൺസന്റെ അന്വേഷണ മികവ് പരിഗണിച്ചാണ് കേസ് ജില്ലാ പൊലീസ് മേധാവി ഏൽപ്പിച്ചത് . ഏറെക്കുറെ വിസ്‌മൃതിയിലായി പോകുമായിരുന്ന ഗഫൂർ ഹാജി കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങൾക്കകമാണ് ഒന്നാം പ്രതിയായ ദുർമന്ത്രവാദിനി അടക്കം നാല് പേരെ മാനന്തവാടി സ്വദേശിയായ ഇദ്ദേഹം അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ഡി.സി ആർ.ബി.ഡിവൈ.എസ്.പിയാ യിരിക്കെയാണ് ഷാരോൺ വധക്കേസ് അവിടെ എ.സി.പിയായിരുന്ന ഡി.ശിൽപ്പ ഇദ്ദേഹത്തെ ഏൽപ്പിച്ചത്. കേസിൽ ഗ്രീഷ്മ അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും വ്യക്തമായ തെളിവുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്‌തതോടെ പ്രതികൾക്ക് കുരുക്കുമുറുകുകയായിരുന്നു.
കോട്ടയം പാമ്പാടി സ്റ്റേഷനിൽ എസ്. ഐ യായി ജോലിയിൽ പ്രവേശിച്ച ജോൺസൺ തിരുവനന്തപുരം കൺട്രോൾ റൂം, മാവേലിക്കര ക്രൈംബ്രാഞ്ച് പാലക്കാട്, പൂവാർ തിരുവനന്തപുരം എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഏതാനും മാസം മുൻപാണ് കാസർകോട് ഡി.സി.ആർ.ബി ഡിവൈ.എസ്.പി യായി ചുമതലയേറ്റത്. അദ്ധ്യാപികയായ നിയോമയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
ഗഫൂർഹാജിക്ക് നീതി കിട്ടും
ഷാരോൺരാജ് വധക്കേസിൽ ജോൺസൺ നൽകിയ കുറ്റപത്രത്തിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള ഒരു സാദ്ധ്യത പോലും ലഭിക്കാതിരുന്നത് ഗഫൂർ ഹാജി വധക്കേസിൽ അന്വേഷണമാവശ്യപ്പട്ട് സമരത്തിനിറങ്ങിയ ആക്ഷൻ കമ്മിറ്റിക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ഒരു തെളിവും ബാക്കി വയ്ക്കാതെയാണ് പൂച്ചക്കാട്ടെ ഗഫൂർ ഹാജിയെ പ്രതികൾ കൊലപ്പെടുത്തിയത്. എന്നാൽ ഗഫൂർ ഹാജിയുടെ വീട്ടിലെ സന്ദർശകയായിരുന്ന ജിന്നുമ്മയിലേക്കും ഇവരുടെ ഭർത്താവിലേക്കും അന്വേഷണം എത്തിച്ച ജോൺസൺ ഇവരടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യുകയും കവർന്ന 590 പവനിൽ നിന്ന് 117 പവൻ വീണ്ടെടുക്കുകയുമായിരുന്നു.
ഇരട്ടക്കൊലയും തെളിയിച്ചു
കുമാരനെല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 23 കാരിയായ ദിവ്യയേയും രണ്ടര വയസ്സുകാരിയായ മകളേയും തമിഴ്‌നാട് ആളില്ലാതുറൈയിൽ കൊണ്ട് പോയി കൊലപ്പെടുത്തി കുഴിച്ചിട്ട കേസ് തെളിയിച്ചതാണ് ഡിവൈ.എസ്.പി ജോൺസന്റെ ഔദ്യോഗികജീവിതത്തിലെ മറ്റൊരു പ്രധാന സംഭവം. ദിവ്യയുടെ കാമുകനും ഭാര്യയും ചേർന്ന് യുവതിയെയും കുട്ടിയെയും കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |