കാസർകോട്:കാസർകോട് അംഗടിമുഗർ സ്വദേശിയിൽ നിന്ന് ഓൺലൈൻ ട്രേഡിംഗിലൂടെ 42 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതിയെ കാസർകോട് സൈബർ പൊലീസ് അറസ്റ്റുചെയ്തു. ആന്ധ്രപ്രദേശ് വിജയവാഡയിലെ കൃഷ്ണ, ചന്ദ്രപാടലു സ്വദേശി വടലമുടി ഫണികുമാറിനെയാണ് പിടികൂടിയത്.ഒന്നേമുക്കാൽ ലക്ഷം തട്ടിയ കേസിൽ തെലുങ്കാനയിലെ ജയിലിൽ കഴിയുന്നതിനിടെയാണ് ഈയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ധനി ടി.ആർ.ഡി എന്ന വ്യാജ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ചായിരുന്നു ഈയാൾ അംഗടിമുഗർ സ്വദേശിയിൽ നിന്നും പണം തട്ടിയത്. ഏപ്രിൽ നാല് മുതൽ 21 വരെയുള്ള ദിവസങ്ങളിൽ പല തവണയായാണ് ഈയാൾ പണം കൈക്കലാക്കിയത്.പരാതിപ്രകാരം സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിജിറ്റൽ തെളിവുകളാണ് നിർണായകമായത്. പ്രതിയെ അന്വേഷിച്ച് സൈബർ പൊലീസ് ആന്ധ്രയിൽ എത്തിയപ്പോഴാണ് സമാനമായ തട്ടിപ്പ് കേസിൽ അനന്തപുര പൊലീസ് പിടികൂടിയ ഈയാൾ ജയിലിലാണെന്ന് അറിഞ്ഞത്. ഹൈദരാബാദ് ഗാചിബോളി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസിൽ അറസ്റ്റിലായി തെലങ്കാന സംഘറെഡ്‌ഡി ജയിലിൽ ഈയാളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.
നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ സൈബർ പൊലീസ് കാസർകോട് കോടതിയിൽ ഹാജരാക്കി.ഈയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ യു.പി വിപിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ രവീന്ദ്രൻ, എ.എസ്.ഐ രഞ്ജിത് കുമാർ, പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിലീഷ്, സിവിൽ പൊലീസ് ഓഫീസർ വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |