
കൊട്ടിയൂർ: കഴിഞ്ഞ വർഷം പന്നിയാംമലയിലെ കൃഷിയിടത്തിലെ മുള്ളു കമ്പിവേലിയിൽ കടുവ കുടുങ്ങിയ സംഭവത്തിൽ നോട്ടീസ് അയച്ച വനംവകുപ്പിന്റെ നടപടി വിവാദത്തിൽ. സ്ഥലത്തിന്റെ വിവരങ്ങളും രേഖകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ വില്ലേജ് ഓഫീസർക്കാണ് കൊട്ടിയൂർ റേഞ്ച് ഓഫീസറുടെ നോട്ടീസ് ലഭിച്ചത്. സ്ഥലത്തിന്റെ സ്കെച്ച്, സർവേ നമ്പർ, കൈവശരേഖകൾ എന്നിവ നൽകണമെന്നാണ് റേഞ്ച് ഓഫീസർ ആവശ്യപ്പെട്ടത്.
കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടി ഈ രേഖകൾ മുമ്പും ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് റേഞ്ച് ഓഫീസർ അയച്ച നോട്ടീസിൽ പറയുന്നുണ്ട്. വേഗത്തിൽ രേഖകൾ ലഭ്യമാക്കണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. പന്നിയാം മല ഉന്നതി റോഡരികിൽ 2024 ഫെബ്രുവരി 13ന് രാവിലെയാണ് കടുവയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. മയക്കുവെടി വച്ച് പിടികൂടി തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കടവു ചത്തിരുന്നു.കടുവ കുടുങ്ങിയത് സംബന്ധിച്ച് വനംവകുപ്പ് കേസെടുത്ത് അന്വേഷണ നടത്തിയിരുന്നു. സ്ഥലം ഉടമയ്ക്കെതിരേ കേസെടുക്കുന്നുവെന്നാരോപിച്ച് അന്ന് നാട്ടുകാരും കർഷകരും ശക്തമായ പ്രതിഷേധമുയർത്തിയതാണ്. തുടർ നടപടികളില്ലാത്ത സാഹചര്യത്തിൽ വിഷയം അവസാനിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് വനംവകുപ്പിന്റെ നോട്ടീസ് വീണ്ടുമെത്തിയത്.
ഉദ്യോഗസ്ഥർ നാട്ടിലിറങ്ങില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
കടുവ കമ്പിവേലിയിൽ കുടുങ്ങിയ സംഭവത്തിൽ സ്ഥലം ഉടമയ്ക്കോ കർഷകർക്കോ എതിരെ നിയമനടപടി ഉണ്ടായാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നാട്ടിൽ നടക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നാണ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം പ്രതികരിച്ചത്.. കൃഷിയിടം സംരക്ഷിക്കേണ്ടത് കർഷകന്റെ ആവശ്യമാണ്. വന്യജീവികളെ കാട്ടിൽ സംരക്ഷിച്ചു നിർത്താനാണ് വനം വകുപ്പിനെ നിയോഗിച്ചിട്ടുള്ളത്. അവ കൃഷിയിടത്തിൽ ഇറങ്ങാതെ തടയേണ്ടത് വനംവകുപ്പിന്റെ ചുമതലയാണ്. കേസ് എടുത്തിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് അവസാനിപ്പിക്കാനെന്ന് റേഞ്ചർ
അതെ സമയം കടുവ കെണിയിൽ കുടുങ്ങിയ സംഭവത്തിൽ രേഖകൾ ഹാജരാക്കാൻ സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകിയത് നോട്ടീസ് ആരെയും പ്രതിചേർക്കാനോ പ്രകോപനം സൃഷ്ടിക്കാനോ വേണ്ടിയല്ലെന്ന് കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.കടുവ കുടുങ്ങിയ സ്ഥലം ഔദ്യോഗികമായി രേഖപ്പെടുത്തുന്നതോടൊപ്പം സ്ഥലമുടമയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം പൂർത്തിയാക്കുന്നതിനാണ് റിമൈൻഡർ നോട്ടീസ് നൽകിയത്. കേസ് നിയമപരമായി അവസാനിപ്പിക്കാനുള്ള നടപടിക്രമമാണിതെന്നും റേഞ്ച് ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |