
കണ്ണൂർ: ജില്ലയിലെ 11 മണ്ഡലങ്ങളിൽ ഏറ്റവും ശക്തമായ പോരാട്ടത്തിനുള്ള അന്തരീക്ഷമൊരുങ്ങുന്നത് കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലാണ്. എൽ.ഡി.എഫിന്റെ രണ്ടു സീറ്റുകളും തിരിച്ചുപിടിക്കാൻ രണ്ടും കല്പിച്ചുള്ള പോരാട്ടത്തിനാണ് യു.ഡി.എഫ്
ഒരുങ്ങുന്നത്. എൽ.ഡി.എഫാകട്ടെ ഇരു സീറ്റുകളും നിലനിർത്താമെന്ന ആത്മവിശ്വാസത്തിലുമാണ്.
തുടർച്ചയായി രണ്ടുതവണ കൈവിട്ട കണ്ണൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കുയെന്നത് കോൺഗ്രസിന് അഭിമാന പ്രശ്നമാണ്. 2016ൽ 1196 വോട്ടിനും 2021ൽ 1745 വോട്ടിനും യു.ഡി.എഫിലെ സതീശൻ പാച്ചേനിയെ മറികടന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇത്തവണ ഹാട്രിക് വിജയത്തിനിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഒരു ഘട്ടത്തിൽ ആശങ്ക ഉയർത്തിയെങ്കിലും കടന്നപ്പള്ളിയുടെ വ്യക്തിപ്രഭാവം തന്നെയാണ് എൽ.ഡി.എഫിന്റെ തുരുപ്പുചീട്ട്.
കണ്ണൂരിൽ മത്സരിക്കാൻ സുധാകരനും അനുയായികൾക്കും ആഗ്രഹമുണ്ടെന്ന് സൂചനകളുണ്ട്. കെ.പി.സി.സി. അദ്ധ്യക്ഷസ്ഥാനം ഒഴിയുമ്പോൾ കണ്ണൂർ നിയമസഭാ സീറ്റ് ഉറപ്പാക്കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നെന്നാണ് സുധാകരന്റെ അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ലോക്സഭാ അംഗങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടാണ് സുധാകരനുള്ള കടമ്പ. ഹൈക്കമാൻഡ് തലത്തിൽ ഇതിനുള്ള തീരുമാനം വരേണ്ടതുണ്ട്.
മുൻ മേയർ ടി.ഒ.മോഹനൻ, മഹിളാകോൺഗ്രസ് നേതാവ് അമൃതാ രാമകൃഷ്ണൻ എന്നിവരുടെ പേരുകളും യു.ഡി.എഫ്. പരിഗണിച്ചേക്കും ദീർഘകാല ഭരണസംഘടനാ പരിചയവും ജനകീയ സ്വീകാര്യതയുമുള്ള ഇരുവരും നിലവിൽ മണ്ഡലത്തിൽ സജീവമാണ്.
ദേശീയ സമിതിയംഗം സി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് മണ്ഡലത്തിലെ ബി.ജെ.പി ക്യാമ്പിൽ നിന്നും ഉയരുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 10,838 വോട്ടിന്റെ മേൽക്കൈ നേടിയ യു.ഡി.എഫ്. ആ ഊർജം നിലനിർത്തി സീറ്റ് പിടിച്ചെടുക്കുമെന്ന് ഉറപ്പിക്കുന്നു.
അഴീക്കോട് ലീഗിന് അഭിമാനപ്രശ്നം
ഒരു കാലത്ത് ചുവപ്പ് കോട്ടയായിരുന്നു അഴീക്കോട്. 1977മുതൽ 1982വരെ തുടർച്ചയായി സി.പി.എമ്മാണ് വിജയിച്ചത്.1987ൽ സി.പി.എമ്മിൽ നിന്ന് പുറത്തായ എം.വി.രാഘവൻ 'കുലച്ച തെങ്ങ്' ചിഹ്നത്തിൽ ജയിച്ചതോടെയാണ് സി.പി.എമ്മിന് ആധിപത്യം അന്ന് അവസാനിച്ചത്. പിന്നീട് 2011ലും 2016ലും മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി തുടർ ജയം നേടി. 2016ൽ കോടതി ഇടപെടലും ശേഷം സ്റ്റേ ഉത്തരവും ഈ മണ്ഡലചരിത്രത്തെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.വി. സുമേഷ് 2021ൽ ഷാജിയെ 6141 വോട്ടിന് തോൽപ്പിച്ചാണ് മണ്ഡലം തിരിച്ചുപിടിച്ചത്.
ഇക്കുറിയും സുമേഷ് തന്നെയായിരിക്കും എൽ.ഡി.എഫ് സ്ഥാനാർത്ഥി.പുറത്തുനിന്നുള്ളവരാകില്ല യു.ഡി.എഫ് സ്ഥാനാർത്ഥിയെന്ന നിലപാട് ഇതിനകം ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിയുടെ പേരാണ് ഏറ്റവും സജീവമായ ചർച്ചയിലുള്ളത്. കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ്കുമാർ ബി.ജെ.ടി ടിക്കറ്റിലും മത്സരിച്ചേക്കും.
തദ്ദേശത്തിലും പാർലിമെന്റിലും വലത് ലീഡ്
2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ 21,857 വോട്ടിന്റെ മേൽക്കൈ നേടിയെങ്കിലും.2021ലെ തിരഞ്ഞെടുപ്പിൽ 6141 വോട്ടിന് യു.ഡി.എഫ് തോറ്റു.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് രണ്ടായിരത്തോളം വോട്ടുകളുടെ മേൽകൈയാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |