കണ്ണൂർ: പിണറായി വിജയൻ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ മൂന്നാം തവണയും 'മുഖ്യ'മണ്ഡലം ചൂടുപിടിക്കുന്നു; അതേസമയം ചോർന്നൊലിക്കുന്ന ഭൂരിപക്ഷം ഇടതു കേന്ദ്രങ്ങളിൽ ആശങ്കയും സൃഷ്ടിക്കുന്നു. കേരള മുഖ്യമന്ത്രിയുടെ മണ്ഡലം എന്ന നിലയിൽ ധർമടം മണ്ഡലം ഇത്തവണയും ശ്രദ്ധാ കേന്ദ്രമാകും.
മൂന്നാം തവണയും മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് നിന്ന് മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക്, ഇനി ബാക്കിയുള്ള ചോദ്യം ഒന്ന് മാത്രം. ആരായിരിക്കും പ്രതിയോഗി?
കഴിഞ്ഞ തവണ തവണ ഒരു 'ശക്തനായ' സ്ഥാനാർത്ഥിയില്ലാതെ മണ്ഡലത്തിൽ ഇറങ്ങിയ കോൺഗ്രസിന് വൻ തോൽവിയായിരുന്നു. കഴിഞ്ഞ തവണ കെ. സുധാകരനെ ഇറക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നേതൃത്വം വഴങ്ങിയില്ല. ഇക്കുറി ആ പിഴവ് ആവർത്തിക്കില്ലെന്നാണ് കോൺഗ്രസ് പറയുന്നത്.
ഷാഫി പറമ്പിലിന്റെയും സന്ദീപ് വാര്യരുടെയും പേരുകൾ ചർച്ചയിൽ ഉയർന്നു കേൾക്കുന്നു. പക്ഷേ, എം.പിമാർ മത്സരിക്കരുതെന്ന കോൺഗ്രസ് നിലപാട് ഷാഫിയുടെ വരവ് തടയും. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ. മോഹനൻ, കെ.പി. സാജു തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി, പിൽക്കാലത്ത് കാവിക്കൊടിക്ക് കീഴിലെത്തിയ സി. രഘുനഥോ, ബി.ജെ.പി മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസോ ആണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി ഇറങ്ങാൻ സാധ്യത.
ചരിത്രം ഇടതിനൊപ്പം
2011ൽ മണ്ഡലം നിലവിൽ വന്നത് മുതൽ ധർമടം ഇടതുകോട്ടയാണ്. ആദ്യ ജനപ്രതിനിധി കെ.കെ. നാരായണൻ. 2016ലും 2021ലും ആ കോട്ട പിണറായി വിജയൻ കാത്തുസൂക്ഷിച്ചു ഒരിക്കൽ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തോടെ, അടുത്ത തവണ 50,123 എന്ന ഉജ്ജ്വല ഭൂരിപക്ഷത്തോടെ.
എന്നാൽ, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരു മുന്നറിയിപ്പ് നൽകി. 165 ബൂത്തുകളിൽ 80ലും യു.ഡി.എഫ് ആണ് മുന്നിലെത്തിയത്; ഇടതിന് ഭൂരിപക്ഷം ഉണ്ടായിരുന്നത് 85ൽ മാത്രം. ലോക്‌സഭയിൽ ഇടതിന് ലഭിച്ചത് വെറും 2,616 വോട്ടിന്റെ ഭൂരിപക്ഷം. എടക്കാട് ബ്ലോക്കിലെ ചെമ്പിലോട്, കടമ്പൂർ, പെരളശേരി, തലശേരി ബ്ലോക്കിലെ അഞ്ചരക്കണ്ടി, ധർമടം, മുഴപ്പിലങ്ങാട്, പിണറായി, വേങ്ങാട് എന്നീ എട്ടു പഞ്ചായത്തുകളിൽ കടമ്പൂർ മാത്രമാണ് യു.ഡി.എഫിനൊപ്പം നിൽക്കുന്നത്. എന്നാൽ മറ്റ് പഞ്ചായത്തുകളിലെല്ലാം ഇടതുബലം ക്ഷയിച്ചു വരികയാണ്.
ആയുധം വികസനം
കഴിഞ്ഞ പത്ത് വർഷത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികളാണ് ഇടതുമുന്നണിയുടെ പ്രചാരണ ആയുധം. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമെന്ന നിലയിൽ ഈ മേഖലയ്ക്ക് ലഭിച്ച പ്രത്യേക ശ്രദ്ധ ചൂണ്ടിക്കാട്ടി പരമാവധി വോട്ട് സമാഹരിക്കാനാണ് പരിശ്രമം.
2021ലെ നിയമസഭ ഫലം
പിണറായി വിജയൻ (എൽ.ഡി.എഫ്) 95,522
സി. രഘുനാഥൻ (യു.ഡി.എഫ്) 45,399
സി.കെ. പദ്മനാഭൻ (എൻ.ഡി.എ) 14,623
ഭൂരിപക്ഷം: 50,123
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |