കണ്ണൂർ: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് നിയമപരമായി അർഹതപ്പെട്ട സംവരണം നൽകണമെന്ന് സർക്കാർ ഉത്തരവിട്ടു. സംവരണം പാലക്കാത്തതിനാൽ ഭിന്നശേഷിക്കാൻ ആശങ്കയിലാണെന്ന് കഴിഞ്ഞദിവസം കേരള കൗമുദി വാർത്ത നൽകിയിരുന്നു.
എയ്ഡഡ് സ്കൂൾ, കോളേജ് എന്നിവിടങ്ങളിൽ 1995 ലെ ഡിസെബിലിറ്റി ആക്ട് പ്രകാരം 1996 ഫെബ്രുവരി ഏഴു മുതൽ 2017 ഏപ്രിൽ പതിനെട്ടു വരെ മൂന്നു ശതമാനം തോതിലും 2017 ഏപ്രിൽ 19 മുതൽ മൊത്തം ഒഴിവുകളുടെ നാലു ശതമാനവും ഭിന്നശേഷിക്കാർക്കായി മുൻകാല പ്രാബല്യത്തോടെ ജോലി സംവരണം ചെയ്തിട്ടുണ്ടെങ്കിലും നടപ്പാക്കിയിരുന്നില്ല.
ഉത്തരവിനെതിരെ എയ്ഡഡ് മാനേജ്‌മെന്റ് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അവരുടെ ആവശ്യങ്ങൾ തള്ളുകയാണ് ചെയ്തത്. അതോടൊപ്പം എയ്ഡഡ് മേഖലയിൽ ആറായിരത്തോളം വരുന്ന നിയമനങ്ങൾ ഒരുമിച്ച് നികത്തുവാനുള്ള സർക്കാർ തീരുമാനം വന്നപ്പോൾ അതിനെതിരെ ഭിന്നശേഷി സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുകയും നിലവിലെ നിയമനങ്ങൾ സ്റ്റേ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നിബന്ധനയാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അടിയന്തരമായി തന്നെ ഒഴിവുകൾ കണക്കാക്കി ഉത്തരവ് പ്രകാരം നിയമനം നടത്താനാണ് സർക്കാർ നിർദ്ദേശം.
ഡയറക്ടർ ഓഫ് ജനറൽ എഡുക്കേഷൻ, ഉത്തരവ് ശരിയായ രീതിൽ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.
എന്നാൽ ഭിന്നശേഷി സംവരണം ശരിയായ രീതിയിൽ പാലിക്കുന്നതിന് ഈ ഉത്തരവ് പര്യാപ്തമല്ലെന്നാണ് ഡിഫറന്റ്‌ലി ഏബ്ൾഡ് എംപ്ലോയീസ് അസോസിയേഷൻ പറയുന്നത്. എയ്ഡഡ് സ്ഥാപനങ്ങളിലെ നിലവിലുള്ള എല്ലാ നിയമനങ്ങളും സംബന്ധിച്ചിട്ടുള്ള കണക്കുകൾ അതത് ജില്ലകളിലും അതത് സോണിലും ഉള്ള ഓഫീസുകളിൽ മാത്രം ലഭ്യമായിരിക്കെ, ഇതിന്റെ ഇംപ്ലിമെന്റേഷൻ നോക്കേണ്ടത് ഡയറക്ടർ ജനറൽ മാത്രമാണ് എന്ന് പറയുന്ന പരാമർശമാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്.
എയ്ഡഡ് സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച് പൂർണമായ പരിഹാരം ഉണ്ടാക്കുന്നതിന് ഈ ഉത്തരവ് മാത്രം മതിയാകില്ല. കൂടാതെ ഹയർ സെക്കൻഡറി ഡയറക്ടർക്ക് നിയമന നിർദ്ദേശമില്ലാത്തത് ഹയർ സെക്കൻഡറിയിലെ ഭിന്നശേഷിക്കാരുടെ നിയമനങ്ങൾ തടസ്സപ്പെടാനിടയാക്കും.
കെ.എൻ. ആനന്ദ് നാറാത്ത്,
സംസ്ഥാന വൈസ് പ്രസിഡന്റ്,
ഡിഫറന്റ്ലി ഏബ്ൾഡ് എംപ്ളോയീസ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |