കാഞ്ഞങ്ങാട്: കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ ലക്ഷ്യമിട്ട് ദേശീയപാതയിൽ ചെമ്മട്ടംവയലിൽ പണിത സയൻസ് പാർക്ക് ആർക്കും ഉപകാരപ്പെടാതെ രണ്ടു ദശാബ്ദം പിന്നിടുന്നു.2000 ൽ ഷെറീഫ ഇബ്രാഹിം നഗരസഭാ ചെയർമാനായിരിക്കെയാണ് അന്നത്തെ ജില്ലാ കളക്ടർ രാജു നാരായണ സ്വാമി പ്രത്യേക താൽപര്യമെടുത്ത് കാഞ്ഞങ്ങാട്ട് ഇങ്ങനെയൊരു പാർക്ക് അനുവദിച്ചത്.
പാർക്ക് സ്ഥാപിക്കാൻ സാമ്പത്തിക സഹായം നൽകാൻ ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം ലഭിച്ചിരുന്നു. നിർമ്മാണ ചിലവിൽ പകുതിയിലേറെയും കാഞ്ഞങ്ങാട് നഗരസഭ വഹിച്ചിരുന്നു.ലക്ഷക്കണക്കിന് രൂപയുടെ ശാസ്ത്ര ഉപകരണങ്ങളുള്ള പാർക്കിൽ പേരിനു പോലും കുട്ടികൾ വന്നില്ല.2006 2007 കാലത്ത് കാഞ്ഞങ്ങാട്ടു സംസ്ഥാന പ്രവൃത്തി പരിചയ സയൻസ് മേള നടന്നപ്പോൾ പോലും സയൻസ് പാർക്കിനെ ആരും തിരിഞ്ഞു നോക്കിയില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിന്റെ അവസാന കാലത്ത് 8 ലക്ഷം രൂപയുടെ ഉപകരണങ്ങൾ തിരുവനന്തപുരത്തെ പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ ഇവിടെ എത്തിച്ചിരുന്നു. ഇവയെല്ലാം ഇപ്പോൾ തുരുമ്പെടുത്തു. നിലവിലുള്ള നഗരസഭ ഭരണസമിതിയുടെ മുന്നിൽ സയൻസ് പാർക്ക് വികസനമെന്ന അജണ്ടയുമില്ല.
പാർക്കല്ല,സിവിൽ സർവീസ് കോച്ചിംഗ്
കുട്ടികൾക്ക് ഉപകാരപ്പെടാത്ത സയൻസ് പാർക്കിൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സിവിൽ സർവ്വീസ് പരിശീലന കേന്ദ്രം തുറന്നു. കൊവിഡ് രൂക്ഷമായപ്പോൾ ജില്ലാ കൺട്രോൾ സെൽ പ്രവർത്തിച്ചതും ഇവിടെത്തന്നെയായിരുന്നു.ദേശീയപാത വഴി പോകുന്നവർക്ക് പ്രാഥമികാവശ്യം നിർവഹിക്കാൻ ശൗച്യാലയം സ്ഥാപിച്ചതാണ് സമീപകാലത്ത് ഇവിടെയുണ്ടായ വികസനം.
ചെമ്മട്ടം വയലിലെ സയൻസ് പാർക്കിന്റെ പ്രവർത്തനം ഏതെങ്കിലും സഹകരണ സംഘത്തെയോ സന്നദ്ധ സംഘടനയേയോ ഏൽപിക്കണമെന്ന് ചെയർമാനായിരിക്കെ നിർദ്ദേശിച്ചിരുന്നു. ദേശീയപാതയോരത്തുണ്ടായിരുന്ന കുട്ടികളുടെ പാർക്ക് സയൻസ് പാർക്കുമായി യോജിപ്പിക്കാനുള്ള ശ്രമവും അന്ന് നടത്തി.തൊട്ടപ്പുറത്ത് മഞ്ഞംപൊതിക്കുന്നും ഗുരുവനം ആശ്രമവും ബന്ധപ്പെടുത്തുന്ന പദ്ധതിയായിരുന്നു ആലോചിച്ചത്. ഗോകുലം ഗ്രൂപ്പ് ഇതിന് സാമ്പത്തിക സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തതാണ്.എന്നാൽ അന്നത്തെ പ്രതിപക്ഷം വിയോജിച്ചതോടെ പദ്ധതി എവിടെയുമെത്തിയില്ല വി.വി.രമേശൻ (കാഞ്ഞങ്ങാട് നഗരസഭ മുൻചെയർമാൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |