കണ്ണൂർ : സി.പി. എം കണ്ണൂർ ജില്ലാ സമ്മേളനം 10 മുതൽ 12 വരെ എരിപുരത്ത് നടക്കും. പ്രതിനിധി സമ്മേളനം 10ന് രാവിലെ 10ന് പി.ബി. അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി.പി. എമ്മിന്റെ രാജ്യത്തെ ഏറ്റവും വലിയ ഘടകമായ കണ്ണൂരിലെ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സി.പി. എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി , എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ , ആനത്തലവട്ടം ആനന്ദൻ എന്നിവർ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളും 53 ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിൽ നിന്നുമുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും .
കൊടിമര,പതാക, ദീപശിഖ ജാഥകൾ 9ന് ഉച്ച രണ്ടിന് ആരംഭിക്കും. മൂന്ന് ജാഥകളും വൈകുന്നേരം. 5.30ന് സമ്മേളന നഗരിയിലെത്തി പതാക ഉയർത്തും. വാർത്താസമ്മേളനത്തിൽ സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷും സംബന്ധിച്ചു.
.
നാല് വർഷം , വർദ്ധിച്ചത് 562 ബ്രാഞ്ചുകൾ
കഴിഞ്ഞ 4 വർഷത്തിനിടയിൽ 13 ലോക്കൽ കമ്മിറ്റികളും 562 ബ്രാഞ്ചുകളും 6047 പാർട്ടി അംഗങ്ങളും 296 അനുഭാവി ഗ്രൂപ്പുകളും 1710 ഗ്രൂപ്പംഗങ്ങളും വർദ്ധിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിൽ 18 ഏരിയാ കമ്മിറ്റികളും 243 ലോക്കൽ കമ്മിറ്റികളും 4247 ബ്രാഞ്ചുകളും 61688 പാർട്ടി അംഗങ്ങളുമുണ്ട്. വർഗബഹുജന സംഘടനാ അംഗസംഖ്യയിൽ രണ്ട് ലക്ഷത്തിന്റെ വർദ്ധനവുണ്ട്. എല്ലാ സംഘടനകളിലും മെമ്പർഷിപ്പ് വർദ്ധിച്ച് നിലവിൽ 28.15 ലക്ഷമായി. സമ്മേളനങ്ങളോടെ 167 ബ്രാഞ്ച് സെക്രട്ടറിമാരും 2 ലോക്കൽ സെക്രട്ടറിമാരും വനിതകളാണ്.മറ്റു പാർട്ടികളിൽ നിന്നും 1561 പേർ സി.പി.എമ്മിലെത്തി. വലിയ ബഹുജനസ്വാധീനത്തിനിടയിലും സി.പി. എം ദുർബലമായ പ്രദേശങ്ങൾ ജില്ലയിലുണ്ട്. അവിടങ്ങളിൽ പാർട്ടിക്ക് എങ്ങനെ മുന്നേറാൻ കഴിയും എന്നത് സമ്മേളനം പരിശോധിക്കുമെന്നും ജയരാജൻ പറഞ്ഞു.
ആർ. എസ്. എസ് പങ്ക് മൂടിവയ്ക്കാൻ ശ്രമം എം.വി.ജയരാജൻ
കണ്ണൂർ: തിരുവല്ലയിലെ ആർ.എസ്. എസ് കൊലപാതകത്തെ മൂടിവെക്കാൻ സംഘപരിവാറും ചില വലതുപക്ഷ മാദ്ധ്യമങ്ങളും കഠിനമായി പരിശ്രമിച്ചുവെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ കുറ്റപ്പെടുത്തി. വ്യാജമേൽവിലാസം നൽകിയ പ്രതികളിലൊരാൾ കണ്ണൂർ സ്വദേശിയായ സി.പി.എം പ്രവർത്തകനാണെന്ന് പോലും അസത്യം പ്രചരിപ്പിച്ചു. കൊലപാതകത്തിന്റെ പിന്നിൽ രാഷ്ട്രീയമാണെന്ന സത്യം പുറത്തുവന്നത് അത്തരക്കാർക്കുള്ള മറുപടിയാണെന്നും ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |