തലശേരി:സി.പി. എം പ്രവർത്തകൻ ന്യൂമാഹി പുന്നോലിലെ ഹരിദാസ് വധക്കേസിൽ പ്രതിയായ ആർ. എസ്.എസ് പ്രവർത്തകൻ നിജിൽദാസിന് പിണറായി പാണ്ട്യാലമുക്കിലെ തന്റെ വാടകവീട്ടിൽ താമസിക്കാൻ സൗകര്യമൊരുക്കിയ അദ്ധ്യാപിക രേഷ്മയ്ക്ക് വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചെങ്കിലും ശക്തമായ അന്വേഷണം നേരിടേണ്ടിവരും. പ്രതിയെ ഒളിപ്പിച്ച സംഭവത്തിൽ പഴുതടച്ച് അതിവേഗത്തിലാണ് ഇവർക്കെതിരെ പൊലീസ് നടപടിയെടുത്തതെന്നതും ശ്രദ്ധ്യമാണ്.
നിജിൽദാസിനെ രാവിലെ അറസ്റ്റുചെയ്തതിന് പിന്നാലെ രേഷ്മയ്ക്കെതിരെ പൊലീസ് നടപടി തുടങ്ങിയിരുന്നു. രാത്രി മജിസ്ട്രേറ്റിന്റെ മുന്നിലെത്തിച്ചാണ് റിമാൻഡ് ചെയ്യിച്ച് ജയിലിലേക്ക് അദ്ധ്യാപികയെ അയച്ചത്. മുഖ്യമന്ത്റിയുടെ വീടിന് അടുത്തുതന്നെയാണ് കൊലക്കേസ് പ്രതിയായ ആർ.എസ്.എസ് പ്രവർത്തകനെ ഒളിപ്പിച്ചതെന്നത് സി.പി.എമ്മിന് കടുത്ത പ്രകോപനവുമായി. ഇതാണ് പൊലീസ് അതിവേഗതനടപടി സ്വീകരിച്ചതിന് പിന്നിൽ.
പൊലീസിന്റെ റിമാൻഡ്റിപ്പോർട്ട് ഇപ്രകാരമാണ്- നിജിൽ ദാസുമായി ഒരുവർഷത്തിലേറെയുള്ള പരിചയം രേഷ്മയ്ക്കുണ്ട്. തനിക്ക് ഒളിവിൽ താമസിക്കാനായി ഒളിത്താവളം വേണമെന്നും ഇതിന് സഹായിക്കണമെന്നും നിജിൽദാസ് രേഷ്മയെ ഫോണിൽ വിളിച്ചു പറഞ്ഞതിന് തെളിവുണ്ട്.നിജിൽ ദാസ്പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ കഴിഞ്ഞദിവസങ്ങളിൽ രേഷ്മ അവിടെയെത്തിയിട്ടുണ്ട്. ഇവർ പലതവണ വാട്സ് ആപ്പ് കോൾ ചെയ്തിരുന്നു. അതിനാൽ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് രേഷ്മയെ കൂടുതൽ ചോദ്യം ചെയ്യണം- ഒരു ദിവസത്തെ ജയിൽവാസത്തിന് ശേഷം ശനിയാഴ്ച്ചയാണ് തലശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രേഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പിണറായി ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടാഴ്ച പ്രവേശിക്കരുത്, കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെ രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം തുടങ്ങിയ നിബന്ധനകളാണ് ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശിച്ചിരിക്കുന്നത് . 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് രേഷ്മ പുറത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |