തളിപ്പറമ്പ്: ആയിരം കോടിയിലധികം ആസ്തി യുള്ള തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭരണം സർക്കാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ നീക്കം. നിലവിലെ ട്രസ്റ്റ് കമ്മിറ്റിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം കൊണ്ട് വന്നേയ്ക്കും. ഇതിന്റെ മുന്നോടിയായി വിശദീകരണം ആവശ്യപ്പെട്ട് ട്രസ്റ്റ് കമ്മിറ്റിക്ക് വഖഫ് ബോർഡ് രേഖാ മൂലം നോട്ടീസ് നൽകി. 29-ന് എറണാകുളത്ത് നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നത്.
നിരവധി കാര്യങ്ങളിൽ വിശദീകരണം ചോദിച്ചുകൊണ്ടാണ് വഖഫ് ബോർഡ് നോട്ടീസ് നൽകിയിരിക്കുന്നത്. മാർക്കറ്റിൽ സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ്, സീതി സാഹിബ് ഹൈസ്കൂൾ പ്രശ്നം, കടമുറികളുടെ വാടക പിരിക്കൽ, സംഭാവന വാങ്ങിയതുമായുള്ള വിഷയങ്ങൾ . ഇങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾക്ക് മറുപടി നൽകണമെന്ന് നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. ഇതുകൂടാതെ ജുമാഅത്ത് പള്ളി ട്രസ്റ്റിന്റെ കഴിഞ്ഞ പത്ത് വർഷത്തെ വരവ് ചിലവ് കണക്ക് ഓഡിറ്റ് ചെയ്യാനും വഖഫ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇതിനായി ഓഡിറ്ററെചുമതലപെടുത്തിയേക്കും.
നേതൃത്വം നൽകിവരുന്നത് ലീഗ് നേതാക്കൾ
കാലാ കാലങ്ങളിലായി മുസ്ലിം ലീഗ് നേതാക്കളാണ് ട്രസ്റ്റ് ഭരണം കൈയാളുന്നത്. കാൽ നൂറ്റാണ്ട് മുമ്പ് എൻ.സുബൈർ നേതൃത്വം നൽകിയ വഖഫ് സംരക്ഷണസമിതിയാണ് ട്രസ്റ്റ് കമ്മിറ്റിക്കെതിരെ നീക്കം ആരംഭിച്ചത്. അടുത്ത കാലത്ത് സി.പി.എം നേതാക്കളുടെ നേതൃ ത്വത്തിലുള്ള വഖഫ് സംരക്ഷണസമിതി, ട്രസ്റ്റിനെതിരെ ആരോപണങ്ങളുമായി മുന്നോട്ടുവന്നിരുന്നു.പിന്നാലെ ഒട്ടേറെ പരാതികൾ സർക്കാരിനും വിവിധ വകുപ്പുകൾക്കും നൽകിയിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ നിരവധി അന്വേഷണങ്ങൾ നടന്നുവരുന്നുണ്ട്. ഇതിന്റെ ആദ്യപടിയെന്ന നിലയിലാണ് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്താനുള്ള നീക്കം
ആസ്തി ആയിരം കോടിക്ക് മുകളിൽ
ആയിരം കോടിയിലധികം ആസ്തിയുള്ള കേരളത്തിലെ തന്നെ ഏറെ സമ്പന്നമായ കമ്മിറ്റിയാണ് തളി പറമ്പ് ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി. തളിപ്പറമ്പ് മത്സ്യ-ഇറച്ചി പച്ചക്കറി മാർക്കറ്റ്, സീതിസാഹിബ് ഹയർസെക്കൻഡറി സ്കൂൾ, റോയൽ സ്കൂൾ, നഗരഹൃദയത്തിലും ചുറ്റുപാടുമായി നൂറുകണക്കിന് കടമുറികൾ, തളിപ്പറമ്പ്, പട്ടുവം, പരിയാരം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നൂറുകണക്കിന് ഏക്കർ ഭൂമി എന്നിവ ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്ക് കീഴിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |