വീടുകൾക്ക് ചുറ്റും ചെളിയും കല്ലും മണ്ണും നിറഞ്ഞു
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ രാജഗിരി, കാനംവയൽ ഭാഗങ്ങളിൽ വൻ നാശനഷ്ടം. റോഡുകൾ തകർന്നു. കൃഷിയിടങ്ങളും വീടുകളും പരിസരവും മണ്ണും ചെളിയും കല്ലും നിറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം മുതൽ പെയ്ത കനത്ത മഴയ്ക്കിടെ രാജഗിരി ക്വാറി പ്രദേശത്ത് കെട്ടിക്കിടന്ന വെള്ളം താഴേയ്ക്ക് ഒഴുകിയതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒഴുകിയെത്തിയ വെള്ളം ജോസ്ഗിരി റോഡിൽ കപ്പാലം തോടിന് തീർത്ത കലുങ്ക് കവിഞ്ഞാണ് റോഡിൽകൂടി വെള്ളം ഒഴുകിയത്. നാല് മീറ്റർ വീതിയുള്ള തോടിന് ഒന്നര മീറ്റർ മാത്രം വീതിയിൽ കലുങ്ക് നിർമ്മിച്ചത് അപകടകാരണമായെന്നും പറയുന്നു.
ശനിയാഴ്ച രാത്രി 8.30 ഓടെ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ രാജഗിരി - ജോസ്ഗിരി റോഡിലെ സൈഡ് കെട്ട് തകർന്നു. രാജഗിരിയിലെ മുല്ലപ്പള്ളി പത്രോസ്, നെല്ലിക്കുന്നേൽ മാത്യു, ലിസി മച്ചിയാനിക്കൽ കാനംവയലിലെ മാത്യു കൂട്ടിയാനിക്കൽ, പയ്യംപള്ളി ഗിരീഷ്, എം.എം. തോമസ് എന്നിവരുടെ വീട്ടുമുറ്റങ്ങളും കൃഷിയിടങ്ങളും കല്ലും മണ്ണും ചെളിയും നിറഞ്ഞു. കിണറുകൾ ഉപയോഗശൂന്യമായി. വലിയ കല്ലുകൾ താഴേയ്ക്ക് പതിക്കാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് രാജഗിരി മരുതുംതട്ടിൽ ഉരുൾപൊട്ടലുണ്ടായത്. അന്നും നിരവധി കൃഷിയിടങ്ങൾ ഒലിച്ചുപോയിരുന്നു.
മലവെള്ളപ്പാച്ചിലിന് ശേഷം പഞ്ചായത്തംഗം ഷാന്റി കലാധരന്റെ നേതൃത്വത്തിൽ നാട്ടുകാർ മാതൃകാപരമായ രക്ഷാപ്രവർത്തനങ്ങളാണ് പ്രദേശത്ത് നടത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കലുങ്കിന്റെ കെട്ടുകൾ പൊളിച്ച് വീതി കൂട്ടുകയും റോഡിലെ കല്ലും മണ്ണും നീക്കുകയും ചെയ്തു. മലവെള്ളപ്പാച്ചിലുണ്ടായ സ്ഥലങ്ങൾ പയ്യന്നൂർ തഹസിൽദാർ മനോജ് കുമാർ, ചെറുപുഴ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ. ബോസ് തുടങ്ങിയവർ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |