പേരാവൂർ: നാടൻ വിത്തിനങ്ങളുമായി തമിഴ്നാട്ടിൽ നിന്നൊരു യുവ കർഷകൻ കേരളത്തിലെ കർഷകരെ തേടിയെത്തി. തമിഴ്നാട് ട്രിച്ചി സ്വദേശി സാലൈ അരുൺ എന്ന മുപ്പതുകാരനായ യുവകർഷകനാണ് അഞ്ഞൂറിലധികം കിലോമീറ്റർ താണ്ടി അഞ്ഞൂറിൽ പരം നാടൻ വിത്തിനങ്ങളുമായി കേരളത്തിലെ വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് കണ്ണൂരിലെത്തിയത്.
കേരളത്തിലെ ജൈവ കർഷകരെ നേരിൽ കാണാനും ഇവിടുത്തെ കാലാവസ്ഥയ്ക്കനുയോജ്യമായ കൃഷിരീതി മനസ്സിലാക്കാനും ഒപ്പം കൃഷിക്കാർക്ക് തന്റെ മണ്ണിൽ വിളയിച്ചെടുത്ത നാടൻ ഇനത്തിൽ പെട്ട പച്ചക്കറി വിത്തുകളും മറ്റ് വിത്തിനങ്ങളും സൗജ്യമായി നൽകാനുമാണ് തന്റെ ബുള്ളറ്റിൽ കേരളത്തിലെ കർഷകരെ തേടി ഈ മുപ്പതുകാരൻ യാത്രക്കിറങ്ങിയത്.
കഴിഞ്ഞ ജൂലായ് പതിമൂന്നിന് നാഗർകോവിലിൽ നിന്നും ആരംഭിച്ച യാത്ര തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം കോട്ടയം, തുടങ്ങി കേരളത്തിലെ മിക്കവാറും ജില്ലകളിലൂടെ സഞ്ചരിച്ച് ജൈവകർഷകരെ കണ്ട് തന്റെ കൈവശമുള്ള വിത്തിനങ്ങൾ കൈമാറിയും അവരുടെ പക്കലുള്ളവ സ്വീകരിച്ചുമാണ് യാത്ര തുടർന്നത്.
ഇങ്ങനെ സഞ്ചരിച്ച് വയനാട്ടിലെത്തിയ സാലൈ അരുൺ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വയനാടൻ ചുരമിറങ്ങി കണ്ണൂരിലെത്തിയത്. കർഷകരെ തേടി കണ്ണൂരിലെത്തിയ അരുൺ തില്ലങ്കേരിയിലെ ജൈവകർഷകൻ ഷിംജിത്തിന്റെയടുത്തുമെത്തി. പരമ്പരാഗത ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള തന്റെ യാത്രാനുഭവങ്ങൾ പങ്കുവെച്ചു.
തമിഴ്നാട്ടിലെ പ്രശസ്ത ഇക്കോളജിസ്റ്റ അഗ്രിക്കൾച്ചർ ടീച്ചറുമായ നമ്മാൾവാളുടെ പരിശീലനത്തിന്റെ പ്രചോദനത്തിലാണ് പരമ്പരാഗത വിത്തിനങ്ങൾ ശേഖരിക്കുന്നതിനായി തമിഴ്നാട്ടിലുടനീളം ഒരു യാത്രയ്ക്ക് പുറപ്പെട്ടത്.
മുപ്പതുതരം തക്കാളി
മുപ്പതുതരം ചുരയ്ക്കയും 30 ഇനം തക്കാളിയും ഉൾപ്പെടെ 500 ഇനം വിത്തുകൾ മിക്ക പച്ചക്കറികളുടെയും വ്യത്യസ്തമായ പത്തിലധികം വിത്തുകൾ അരുണിന്റെ കൈവശമുണ്ട്.
ഇന്ത്യ മുഴുവൻ സഞ്ചരിച്ച് രണ്ടായിരത്തിലധികം വിത്തിനങ്ങൾ ശേഖരിക്കാനും അവയുടെ സംരക്ഷണത്തിനും
ജന്മനാട്ടിൽ നിന്നും തുടങ്ങിയ തന്റെ യാത്രയക്ക് കേരളത്തിലെ കർഷകരിൽ നിന്നും ഏറെ പ്രചോദനവും പ്രോത്സാഹനവുമാണ് ലഭിക്കുന്നത്.കർണ്ണാടക, മഹാരാഷ്ട്ര, തെലുങ്കാന, രാജസ്ഥാൻ തുടങ്ങിയ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലുമെത്താനുള്ള ഒരുക്കത്തിലാണ് താൻ-സാലൈ അരുൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |