അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി പി.രാജീവ്
തലശേരി: നഗരസഭയുടെ നടപടിയെ തുടർന്ന് തലശ്ശേരിയിൽ വ്യവസായിയെയും ഭാര്യയെയും കാണാതായ സംഭവത്തിൽ വ്യവസായവകുപ്പിന് കടുത്ത അമർഷം. സംഭവത്തിൽ വകുപ്പ് മന്ത്രി പി.രാജീവ് ജില്ലാവ്യവസായ വകുപ്പ് ഓഫീസറോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തെ ആന്തൂരിൽ പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമ സാജൻ പാറയിലിന്റെ ആത്മഹത്യ സംസ്ഥാനതലത്തിൽ സർക്കാരിനെതിരെ തന്നെ ചർച്ചയായി ഉയർന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തലശ്ശേരിയിലെ വ്യവസായി ദമ്പതികളുടെ കാര്യത്തിൽ അടിയന്തിര ഇടപെടലുണ്ടായത്.
തലശേരി കണ്ടിക്കൽ മിനി ഇൻഡസ്ട്രീയൽ എസ്‌റ്റേറ്റിൽ 18വർഷമായി പ്രവർത്തിക്കുന്ന ഫർണിച്ചർ സ്ഥാപനത്തിന്റെ ഉടമയും പാനൂർ താഴെ ചമ്പാട് സ്വദേശിയുമായ തായാട്ട് ഹൗസിൽ രാജ്കബീർ(56) ഭാര്യ ശ്രീദിവ്യ(48) എന്നിവരുടെ തിരോധാനം ഇതിനകം വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് സഹോദരൻ രാജേന്ദ്രൻ തായാട്ട് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
നിക്ഷേപ സൗഹൃദമുദ്രാവാക്യമുയർത്തുന്ന വ്യവസായ വകുപ്പിന് സംഭവം ക്ഷീണമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര നടപടിയുമായി വകുപ്പ് മുൻപോട്ടുപോകുന്നത്. കഴിഞ്ഞ വർഷം കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന പരിപാടിയിൽ മന്ത്രി പി.രാജീവിൽ നിന്നും മികച്ച വ്യവസായ സംരഭകർക്കുള്ള അവാർഡ് ലഭിച്ചവരാണ് രാജ് കബീറും മകൻ ദേവദത്തും.
താൽക്കാലിക പന്തൽ കൈയേറ്റമായി
മിനി എസ്‌റ്റേറ്റിലെ സ്ഥാപനത്തിന് മുൻപിൽ താൽക്കാലിക ഷെഡ് കെട്ടിയത് കൈയേറ്റമാണെന്ന് ആരോപിച്ചു നഗരസഭാ ഉദ്യോഗസഥർ രാജ്കബീറിന് നാലുലക്ഷം രൂപ പിഴയിട്ടിരുന്നു. ഹൈക്കോടതിയെ സമീപിച്ച രാജ് കബീറിന് പിഴ തവണകളായി അടയ്ക്കാനുള്ള വിധി ലഭിച്ചിരുന്നു.
ഇതിന്റെ ആദ്യഗഡുവായ 41,600രൂപ അടയ്ക്കുന്നതിനായി കഴിഞ്ഞ 19ന് നഗരസഭാ കാര്യാലയത്തിൽ പോയെങ്കിലും റവന്യൂ വിഭാഗം അധികൃതർ അവധിയാണെന്ന് പറഞ്ഞു വട്ടം കറക്കിയെന്നാണ് പരാതി. പിഴയുടെ പേരിൽ ഏഴുപൂട്ടിട്ടു പൂട്ടിയ നഗരസഭാധികൃതർ പണമടക്കാൻ വന്ന രാജ്കബീറിനെ അപമാനിക്കുകയും അവഹേളിക്കുകയും സാങ്കേതികാരണങ്ങൾ പറഞ്ഞ് മടക്കിഅയക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കളുടെ പരാതി. ഇതേ തുടർന്നാണ് രാജ് കബീർ നാടുവിട്ടതെന്നാണ് ഇവർ പറയുന്നത്.
സ്വാഭാവിക നടപടിയെന്ന് നഗരസഭ
കൈയേറ്റത്തിനെതിരെ നടപടിയെടുക്കുകയെന്ന സ്വാഭാവിക നടപടി ക്രമം മാത്രമേ നഗരസഭ വ്യവസായസംരംഭകനോട് ചെയ്തിട്ടുള്ളു. എല്ലാവരോടും ചെയ്യുന്ന നിയമനടപടിയാണിത്. കഴിഞ്ഞ മാസം 19നാണ് ഹൈക്കോടതി ഉത്തരവ് വന്നത്.20ന് വ്യവസായം നടത്തുന്ന രാജ് കബീർ നഗരസഭാ ഓഫീസിൽ വന്നുവെങ്കിലും സെക്രട്ടറി അവധിയായതിനാൽ പണമടക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ സെക്രട്ടറി അവധികഴിഞ്ഞു വന്ന 22ന് ചെക്ക് സ്വീകരിച്ചിട്ടുണ്ട്. കോടതി ഉത്തരവ് 23നാണ് നഗരസഭയിൽ ലഭിക്കുന്നത്. 24ന് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പൂട്ടിയിട്ട സ്ഥാപനത്തിന്റെ താക്കോൽതിരിച്ചു നൽകാൻ നഗരസഭാജീവനക്കാർ അവിടെ പോയെങ്കിലും ആൾ മിസിംഗാണെന്ന വിവരമാണ് ലഭിക്കുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ ജമുനാറാണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |