SignIn
Kerala Kaumudi Online
Friday, 29 March 2024 3.57 AM IST

ഞെട്ടിച്ച്  മിന്നൽ പരിശോധന

akil
കണ്ണൂര്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ പൊലിസ് നടത്തിയ പരിശോധന

കണ്ണൂർ: ഒരേസമയം പലയിടങ്ങളിൽ രണ്ടുമണിക്കൂർ നീണ്ട മിന്നൽ റെയ്ഡിലൂടെ കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ നടത്തിയത് ജില്ല അടുത്തകാലത്തു കണ്ട വലിയ ഓപ്പറേഷനുകളിലൊന്ന്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെയും നേതാക്കളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലാണ് പൊലീസ് ഇന്നലെ വൈകുന്നേരം അഞ്ചുമണി മുതൽ രണ്ടുമണിക്കൂർ അരിച്ചു പൊറുക്കിയത്.
താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ വീമാർട്ട് ഹൈപ്പർമാർക്കറ്റ്, പ്രഭാതജംഗ്ഷനിലെ സ്‌പെയ്സ്മാൻ റെഡിമെയ്ഡ് ഷോപ്പ്, റെയിൽവെ സ്‌റ്റേഷനു മുൻപിലെ പാരയെന്ന റെഡിമെയ്ഡ് വസ്‌ത്രഷോപ്പ്, പടന്നപ്പാലത്തെ സെയ്ൻബസാർ സൂപ്പർമാർക്കറ്റ്, കക്കാട് ഫുദാ ഫൂട്വെയർ എന്നിവിടങ്ങളിലാണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ വിനുമോഹൻ, എസ്.ഐ നസീബ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്‌ക്വാഡുകളായി പൊലീസ് റെയ്ഡു നടത്തിയത്.
ഇവിടെ നിന്നും ലാപ്പ് ടോപ്പുകൾ, ജീവനക്കാരുടെ മൊബൈൽ ഫോണുകൾ, ബാങ്ക് രേഖകൾ എന്നിവ പിടിച്ചെടുത്തു.

ലഘുലേഖകൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് വിവരം. പ്രധാനമായും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് പൊലീസ് പരിശോധിച്ചത്.

കണ്ണൂർ സിറ്റി സി.ഐ രാജീവ് കുമാറിന്റെ നേതൃത്വത്തിലാണ് കണ്ണൂർ സിറ്റിയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡു നടത്തിയത്. വളപട്ടണം, പാപ്പിനിശേരി, കണ്ണപുരം, ചക്കരക്കൽ, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിലും പൊലീസ് റെയ്ഡു നടത്തി. മട്ടന്നൂർ നഗരസഭയിലെ നടുവനാട്, നരയംപാറ എന്നിവടങ്ങളിൽ സി.ഐ എം. കൃഷ്ണന്റെ നേതൃത്വത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

വളപട്ടണത്ത് സി.ഐ രാജേഷിന്റെ നേതൃത്വത്തിലാണ് മൂന്നുജീപ്പുകളിലായെത്തിയ പൊലീസ് സംഘം ഇന്നലെ വൈകുന്നേരം മുതൽ റെയ്ഡു തുടങ്ങിയത്. പാപ്പിനിശേരി അക്ഷയ കേന്ദ്രം, വളപട്ടണം പൊലീസ് സ്റ്റേഷന്റെ പിന്നിലുള്ള ഗോഡൗൺ, കീരിയാട്ടുള്ള ഷോപ്പ് എന്നിവിടങ്ങളിൽ പരിശോധന നടത്തി. എസ്.ഐമാരായ കെ.കെ രേഷ്മ, സതീഷ്, വിനോദ്കുമാർ, രഞ്ജിത്ത് എന്നിവരടങ്ങുന്ന പൊലീസ് സംഘം പങ്കെടുത്തു. എന്നാൽ ഇവിടെനിന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂർ കോർപറേഷൻ പരിധിയിൽ പരിശോധന നടത്തിയ കടകളിലെ ഉടമകളോട് ഇന്ന് രാവിലെ ടൗൺ പൊലീസ് സ്റ്റേഷനിലെത്താൻ രേഖാമൂലം നോട്ടീസ് നൽകിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള നേതാക്കൾക്കും പ്രവർത്തകർക്കും ഇവരുടെ വ്യാപാരസ്ഥാപനം മുഖേനെ വിദേശത്തു നിന്നും പണം വരുന്നുണ്ടോയെന്ന് അന്വേഷിക്കാനാണ് ബാങ്ക് രേഖകൾ ഉൾപ്പെടെ പിടിച്ചെടുത്തത്.

ജില്ലയിൽ ഹർത്താലിനോടനുബന്ധിച്ചു നടന്ന അക്രമകേസുകളിലെ പ്രതികളെ പിടികൂടുന്നതിനായി കണ്ണൂർ സിറ്റിയിലെ ചില വീടുകളിലും പൊലീസ് പരിശോധന നടത്തി. ഹർത്താൽ അക്രമങ്ങളിൽ ജില്ലയിലെ നേതാക്കളുൾപ്പെടെ എഴുപതുപേർക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന വിവരം മാദ്ധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതിനെ തുടർന്ന് നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, POLICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.