കൂത്തുപറമ്പ്: പാനൂർ മൊകേരിയിൽ പ്രണയ പകയാൽ യുവതിയെ ആസൂത്രിതമായി കൊലപ്പെടുത്തി മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത് പൊലീസിന്റെ അന്വേഷണമികവിന് തെളിവായി. പ്രതിയായ മാനന്തേരി സത്രത്തിലെ ശ്യാംജിത്തിനെ കണ്ടെത്താനും കസ്റ്റഡിയിലെടുക്കാനും കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് തുമ്പായത് മൊബൈൽ ഫോണും.
മാനന്തേരി സത്രത്തിൽ പിതാവിന്റെ പേരിലുള്ള ഹോട്ടലിൽ സഹായിയായി നിൽക്കാറുള്ള ശ്യാംജിത്ത് രാവിലെ 10.30 വരെ ഹോട്ടലിൽ ഉണ്ടായിരുന്നു. വീട്ടിൽ പോയി വസ്ത്രം മാറിയ ശേഷം ബൈക്കിൽ കൂത്തുപറമ്പിൽ എത്തിയ പ്രതി നഗരത്തിലെ ഒരു കടയിൽ നിന്നും ചുറ്റികയും വാങ്ങിയാണ് വിഷ്ണുപ്രിയയുടെ വള്ള്യായിലെ വീട്ടിൽ എത്തിയത്. മരണം ഉറപ്പിക്കുന്നതിനു വേണ്ടി ഇയാൾ കത്തിയും കയറും നേരത്തെ കൈയിൽ കരുതിയിരുന്നു. പ്രതി വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തുമ്പോൾ യുവതി മറ്റൊരാളുമായി വീഡിയോ ചാറ്റിംഗിലായിരുന്നു. സംസാരിച്ചു നിന്നയാൾ വീഡിയോയിലൂടെ ശ്യാംജിത്തിനെ കണ്ടതും പ്രതിയെ തിരിച്ചറിയാൻ എളുപ്പമായി.
കൃത്യം നടത്തിയ ശേഷം വീടിന്റെ പുറക് വശത്തുകൂടെയാണ് പ്രതി രക്ഷപ്പെട്ടത്. പിന്നീട് മെയിൽ റോഡിലെത്തി ബൈക്കിൽ മാനന്തേരിയിലേക്കെത്തുകയായിരുന്നു. വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറിയ പ്രതി ഒരു മണിയോടെ വീണ്ടും ഹോട്ടലിലെത്തി. യാതൊരു ഭാവമാറ്റവുമില്ലാതെയായിരുന്നു പ്രതിയുടെ നീക്കങ്ങൾ. പിന്നീട് മൂന്ന് മണിയോടെ കൂത്തുപറമ്പ് അസി. കമ്മിഷണർ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ പൊലീസെത്തി കസ്റ്റഡിയിലെടുത്തപ്പോഴാണ് ശ്യാംജിത്തിന്റെ ക്രൂരകൃത്യം വീട്ടുകാരും നാട്ടുകാരും അറിയുന്നത്.
കഴിഞ്ഞ അഞ്ചുവർഷമായി തങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്ന് ശ്യാംജിത്ത് മൊഴിനൽകിയിട്ടുണ്ട്. ദേഷ്യം നമ്മുടെ ദുർബലതയാണ്. ക്ഷമയും വിവേകവുമാണ് ദേഷ്യത്തിനുള്ള മറുമരുന്നെന്ന് തന്റെ ഫെയ്സ്ബുക്ക് പേജിലെഴുതിയ ശ്യാംജിത്ത് എങ്ങനെ ഇത്രക്രൂരമായ കൊലപാതകം നടത്തിയെന്ന ചോദ്യമാണ് യുവാവിന്റെ ജന്മനാടായ മാനന്തേരിക്കാർക്കുമുള്ളത്. വിദ്യാഭ്യാസത്തിനു ശേഷം മാനന്തേരി സത്രത്തിൽ അച്ഛന്റെ ഹോട്ടലിൽ നിൽക്കുകയായിരുന്ന ശ്യാംജിത്ത് പൊതുവെ ശാന്തസ്വഭാവക്കാരനാണെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |