പയ്യന്നൂർ: അച്ഛനും അടുത്ത ബന്ധുക്കളും പറഞ്ഞു കേട്ട ഹാസസാമ്രാട്ട് സഞ്ജയന്റെ പൈതൃകം തേടി ഇളം തലമുറക്കാരിയെത്തിയത് അന്നൂരിന് ഓർമ്മവിരുന്നായി. നാൽപ്പതാം വയസ്സിൽ അന്തരിച്ച എം.ആർ. നായർ എന്ന സാഹിത്യ പ്രതിഭയുടെ ഏക സ്മാരകമായി നിലകൊള്ളുന്ന അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ, സഞ്ജയന്റെ അനന്തിരവൻ പരേതനായ എം.കെ. ശങ്കരൻകുട്ടിയുടെ മകൾ അഡ്വ. രഞ്ജനയാണ് ഇന്നലെ വൈകിട്ട് ഭർത്താവ് ചിത്രജനൊപ്പമെത്തിയത്.
സ്വന്തം നാട്ടിലും നാട്ടുകാർക്കിടയിലും ഇല്ലാത്ത എഴുത്തുകാരന്റെ തീഷ്ണമായ അടയാളങ്ങൾ തേടിയാണ് അവർ എത്തിയത്. സഞ്ജയന്റെ കൃതികളും കൈയക്ഷരങ്ങളും കൈയെഴുത്ത് പ്രതികളും ജീവിതരേഖകളും അവർ നോക്കിക്കണ്ടു. മുത്തശ്ശിയിൽ നിന്നും കേട്ടറിഞ്ഞ സംസ്കൃത പണ്ഡിതനായ മുതിർന്ന അമ്മാവന്റെ ശില്പത്തിനുമുന്നിൽ അവർ വികാര നിർഭരയായി നിന്നു.
പി. അപ്പുക്കുട്ടൻ, എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ എന്നിവർ ആശയ സംവാദം നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് വി.എം. ദാമോദരൻ, സെക്രട്ടറി സി.വി. വിനോദ് കുമാർ, കെ. രാമചന്ദ്രൻ, അഡ്വ. സി.വി. രാമകൃഷ്ണൻ, എ.കെ.പി. നാരായണൻ, കെ.ആർ.സി. അടിയോടി, സി.കെ. ഹരീന്ദ്രൻ, പി. അശോകൻ, ചഞ്ചൽ പ്രഭാത്, വി.എം. ഉമ, രജനി വെള്ളോറ, വി.ആർ. സജേഷ് എന്നിവർ ചേർന്ന് രഞ്ജനയെയും കുടുംബത്തെയും സ്വീകരിച്ചു.
സഞ്ജയൻ
ഒതയോത്ത് കുഞ്ഞിരാമൻ വൈദ്യരുടെയും മാണിക്കോത്ത് പാറുവമ്മയുടെയും മകനായി 1903 ജൂൺ 13ന് തലശ്ശേരിയിൽ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആർ. നായർ) പിന്നീട് സഞ്ജയൻ എന്ന തൂലികാനാമത്തിൽ പ്രശസ്തനായത്.
സാഹിത്യത്തിൽ ഓണേഴ്സ് ബിരുദം നേടിയ സഞ്ജയന് ഇംഗ്ലീഷ് കൂടാതെ ഫ്രഞ്ച്, ജർമ്മൻ, സംസ്‌കൃതം എന്നീ ഭാഷകളിലും അവഗാഹമുണ്ടായിരുന്നു. സർക്കാർ സർവീസിലും പിന്നീട് അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. 1936 ൽ 'സഞ്ജയൻ' മാസികയുടെ പത്രാധിപത്യം ഏറ്റെടുക്കുന്നതോടെയാണ് ആ തൂലികാനാമവും അദ്ദേഹം സ്വീകരിക്കുന്നത്. ഷേക്സ്പിയറുടെ ദുരന്തനാടകമായ 'ഒഥല്ലോ'യ്ക്ക് മലയാളവിവർത്തനം നൽകിയിട്ടുണ്ട്. 1943 സെപ്തംബർ പതിമൂന്നിന് നാൽപതാം വയസ്സിൽ സഞ്ജയൻ മരണത്തിന് കീഴടങ്ങി.
സഞ്ജയന്റെ ബഹുഭാഷാ പാണ്ഡിത്യവും സാഹിത്യ വിമർശന കൃതികളും നേരിട്ട് കാണാനും അനുഭവിച്ചറിയാനും സാധിച്ചു. കേരളത്തിൽ മറ്റ് സ്മാരകങ്ങളൊന്നുമില്ലെങ്കിലും ഈ ബൃഹത്തായ സ്ഥാപനം ഏറ്റവും ഉചിതമായ നിലയിൽ നിലനിൽക്കുന്നു എന്നത് കുടുംബാംഗം എന്ന നിലയിൽ അഭിമാനം നൽകുന്നു.
അഡ്വ. രഞ്ജന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |