കണ്ണൂർ: പതിനാലാമത് ഭാരത് പി.ജെ.ആന്റണി സ്മാരക ദേശീയ സ്പെഷ്യൽ ജൂറി പുരസ്കാരം ജീജേഷ് കൊറ്റാളിക്ക്. ജീജേഷിന്റെ പൊക്കുടൻ എന്ന നാടകത്തിനാണ് പുരസ്കാരം.
പരിസ്ഥിതി പ്രവർത്തനത്തിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ കല്ലേൻ പൊക്കുടന്റെ ജീവിതമാണ് നാടകത്തിന് ഇതിവൃത്തമാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന അവാർഡ്, നാടക് കോഴിക്കോടിന്റെ കെ.എസ്. ബിമൽ സ്മാരക പുരസ്കാരം, സി.പി.എം പാർട്ടി സമ്മേളനത്തോടനുബന്ധിച്ചു നടന്ന നാടക രചനാ മത്സരത്തിൽ സംസ്ഥാന പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ പൊക്കുടന് ലഭിച്ചിട്ടുണ്ട്. ഡോ. രാവുണ്ണി, പ്രിയനന്ദൻ, ജയരാജ് വാര്യർ, ബിന്നി ഇമ്മട്ടി, ശ്രീജിത്ത് പൊയിൽക്കാവ്, ഡോ. പി. ഗീത, ചാക്കോ ഡി. അന്തിക്കാട്, സുവീരൻ എന്നിവരുൾപ്പെടുന്ന 17 അംഗ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
പാർട്ട് ഒ.എൻ.ഓ ഫിലിംസ് തൃശൂരിന്റെ 23 -ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ബിന്നി ഇമ്മട്ടി ക്രിയേഷൻസുമായി സഹകരിച്ചാണ് അഖിലേന്ത്യാ തലത്തിൽ നാടകരചനാ മത്സരം സംഘടിപ്പിച്ചത്. തൃശൂർ കേരള സാഹിത്യ അക്കാഡമി ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. സി. രാവുണ്ണി അദ്ധ്യക്ഷനായി. മട്ടന്നൂർ ശങ്കരൻ കുട്ടി, കരിവെള്ളൂർ മുരളി, ചാക്കോ ഡി. അന്തിക്കാട്, ബിന്നി ഇമ്മട്ടി എന്നിവർ സംസാരിച്ചു.
പ്രശസ്ത നാടക പ്രവർത്തകയും, സിനിമാ നടിയുമായ പൗളി വത്സനിൽ നിന്നും ജീജേഷ് പുരസ്കാരം ഏറ്റുവാങ്ങി. കൊറ്റാളി സ്വദേശിയായ ജീജേഷ് പാപ്പിനിശ്ശേരി ഗവൺമെന്റ് മാപ്പിള എൽ.പി.സ്കൂളിലെ അദ്ധ്യാപകനാണ്. കവിത, തിരക്കഥ എന്നീ മേഖലകളിലും ഒട്ടനവധി പുരസ്കാരങ്ങൾ ജീജേഷിനെ തേടിയെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |