കണ്ണൂർ: വൈകല്യം സാക്ഷ്യപ്പെടുത്തിയുള്ള സ്ഥിരം സർട്ടിഫിക്കറ്റ് നൽകുന്നതിലുള്ള അധികൃതരുടെ വിമുഖത കാരണം ഭിന്നശേഷിക്കാർ കടുത്ത ദുരിതത്തിൽ.താൽക്കാലിക ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ആനുകൂല്യം അനുവദിക്കേണ്ടതില്ലെന്ന പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ് കൂടി വന്നതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ വിഭാഗം.
ഒട്ടുമിക്ക സംസ്ഥാനങ്ങളും വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരം സർട്ടിഫിക്കറ്റ് നൽകി വരുന്നുണ്ടെങ്കിലും കേരളത്തിൽ ഇതേ വരെ നടപ്പായിയിട്ടില്ല. ഇത് കാരണം ഭിന്നശേഷി വിഭാഗങ്ങൾക്ക് അർഹതപ്പെട്ട പല ആനുകൂല്യങ്ങളും നഷ്ടപ്പെടുകയാണ്. അഞ്ച് വർഷം കാലാവധിയുളള സർട്ടിഫിക്കറ്റ് ഉള്ളവർക്കു പോലും പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ആനുകൂല്യം നിഷേധിക്കപ്പെടും.
കേന്ദ്രം പറഞ്ഞിട്ടും രക്ഷയില്ല
ഭിന്നശേഷിക്കാർക്ക് സ്ഥിരം വൈകല്യ സർട്ടിഫിക്കറ്റ് അനുവദിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. വീരേന്ദ്രകുമാറിന് നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര യു.ഡി ഐ.ഡി.അണ്ടർ സെക്രട്ടറി റാം ചരൺ മീന അടിയന്തര നടപടി ആവശ്യപ്പെട്ട് യു.ഡി.ഐ.ഡി. കേരള സ്റ്റേറ്റ് കോർഡിനേറ്റർക്ക് അടിയന്തര സന്ദേശം അയച്ചിരുന്നു. എന്നാൽ അനുകൂലമായ യാതൊരു നടപടിയും സംസ്ഥാനത്ത് ഇതേ വരെ ഉണ്ടായിട്ടില്ല. പെൻഷനും സ്ഥിരം സർട്ടിഫിക്കറ്റും നിഷേധിക്കുന്ന നടപടി തുടർന്നാൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നു വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകി.
ഹാജരാക്കു, യൂണിക് ഡിസബിലിറ്റി ഐ.ഡി.കാർഡ്
ക്ഷേമപെൻഷന് സ്ഥിരവൈകല്യം എന്ന് രേഖപ്പെടുത്തിയ യൂണിക് ഡിസബിലിറ്റ് ഐ.ഡി.കാർഡ് ഹാജരാക്കണമെന്നാണ് പഞ്ചായത്ത് വകുപ്പ് ഡയറക്ടറുടെ ഉത്തരവ്.താൽക്കാലിക ഭിന്നശേഷി സർട്ടിഫിക്കറ്റിൽ ക്ഷേമപെൻഷൻ അനുവദിക്കേണ്ടതില്ലെന്ന് നവംബർ ഒന്നിനാണ് പഞ്ചായത്ത് വകുപ്പ് ഡയറക്ടരുടെ ഉത്തരവ്. ഈ ഉത്തരവ് മൂലം യഥാർത്ഥത്തിൽ നിരവധി ഭിന്നശേഷിക്കാരുടെ ആനൂകൂല്യങ്ങൾ നഷ്ടപ്പെടുമെന്നാണ് ആശങ്ക . ഭിന്നശേഷിക്കാർക്ക് താൽക്കാലിക സർട്ടിഫിക്കറ്റാണ് ആദ്യഘട്ടം അനുവദിക്കുന്നത്. സ്ഥിരം വൈകല്യസർട്ടിഫിക്കറ്റ് എന്നത് എളുപ്പമുള്ള കാര്യമല്ല. രണ്ടോ മൂന്നോ തവണത്തെ പരിശോധനകൾക്ക് ശേഷമോ, വർഷങ്ങൾക്ക് ശേഷമോ, പതിനെട്ട് വയസിന് ശേഷമോ മാത്രമാണ് സ്ഥിരം സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്.
അടിയന്തര നടപടി വേണം
പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് മുഴുവൻ ഭിന്നശേഷി വിഭാഗങ്ങൾക്കും പെർമനന്റ് ഡിസ് എബിലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |