കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റ് ഇന്ന് പ്രഖ്യാപിക്കുമ്പോൾ പതിവ് പ്രതീക്ഷയുമായി കണ്ണൂർ,കാസർകോട് ജില്ലകൾ.കാലങ്ങളായി ഇരുജില്ലകളും ആവശ്യപ്പെടുന്ന രണ്ട് റെയിൽവേ ലൈനുകളെ ചുറ്റിപ്പറ്റി തന്നെയാണ് ഇത്തവണത്തെ കാത്തിരിപ്പ്.
കുടകുമായി ചരിത്രപരമായി ബന്ധപ്പെട്ടുകിടക്കുന്ന കണ്ണൂരിന് നൂറ്റാണ്ടിനോടടുക്കുന്ന ആവശ്യമാണ് മൈസൂർ-തലശ്ശേരി റെയിൽവേ ലൈൻ. പല ഘട്ടങ്ങളിൽ പ്രതീക്ഷയുണർത്തിയ പദ്ധതിയ്ക്ക് ഓരോ കാലത്തും വ്യത്യസ്തമായ തടസങ്ങൾ മൂലം ജീവൻ നിലക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ സെപ്തംബറിൽ മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും നടത്തിയ ചർച്ചയിൽ പാതാ നിർദ്ദേശം കർണാടക തള്ളിയിരുന്നെങ്കിലും കേരളം ഇപ്പോഴും പ്രതീക്ഷയിലാണ്. കേരളത്തിൽ പെടുന്ന തലശേരി മുതൽ പുൽപ്പള്ളിവരെ 120 കിലോമീറ്ററിലുള്ള പദ്ധതിക്ക് ബ്രിട്ടീഷ് കാലത്തോളം പഴക്കമുണ്ട്.
മറ്റൊരു പ്രധാന പ്രതീക്ഷ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും കാണിയൂരിൽ ലിങ്ക് ചെയ്യുന്ന റെയിൽവേ ലൈനാണ്. നാൽപത് കിലോമീറ്റർ കേരളത്തിലും 51 കിലോമീറ്റർ കർണാടകയിലുമായാണ് ഈ ലൈൻ. പാതയുടെ സർവേ പൂർത്തിയായിക്കഴിഞ്ഞതാണ്. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാമെന്ന കേരളത്തിന്റെ സമ്മതപത്രവും സംസ്ഥാനത്തുണ്ടാകുന്ന ചെലവിന്റെ പകുതി വഹിക്കാമെന്ന സമ്മതവും റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇതുവരെ അനുഭാവം കാട്ടിയിട്ടില്ല. കാഞ്ഞങ്ങാട് നിന്നും കിഴക്കൻ മേഖലയിലൂടെ പാണത്തൂർ വഴി കാണിയൂരിലേക്കും, അവിടെ നിന്നും നിലവിലുള്ള ലൈനിൽ ബംഗളൂരിലേക്കുമാണ് നിർദ്ദിഷ്ട ലൈൻ വിഭാവനം ചെയ്തത്.
ആകെ1300 കോടി ചിലവ് വരുന്ന പാതയ്ക്ക് 650 കോടി കേന്ദ്ര സർക്കാരും ബാക്കി 650 കോടിയിൽ കേരള, കർണാടക സർക്കാരുകൾ 325 കോടി വീതം മുടക്കാനുമായിരുന്നു ധാരണ.
പാത യാഥാർഥ്യമായാൽ ആറുമണിക്കൂറിൽ കാഞ്ഞങ്ങാട് നിന്ന് ബംഗളൂരുവിൽ എത്താനാവും. മീങ്ങോത്ത്, കൊട്ടോടി, പാണത്തൂർ, സുള്ള്യ, ജാൽസൂർ എന്നിവിടങ്ങളിലായി അഞ്ച് റെയിൽവേ സ്റ്റേഷനും രൂപരേഖയിലുണ്ട്.
വേണം യാഡ് മോഡലിംഗ്
ട്രയിൻ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാത്തതും യാഡ് റീമോഡലിംഗിന് അനുമതി നൽകാത്തതും കണ്ണൂരിൽ റെയിൽവെയെ പിന്നോട്ടടിക്കുന്നുണ്ട്.
രക്ഷപ്പെടുത്തുമോ വിമാനത്താവളത്തെ
മെട്രോ നഗരമല്ലെന്ന പേരിൽ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികളുടെ സർവീസിനുള്ള അനുമതി (പോയിന്റ് ഓഫ് കോൾ പദവി) കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.150 കോടിയോളം രൂപ വാർഷിക നഷ്‌ടമുള്ള കണ്ണൂർ വിമാനത്താവളത്തെ രക്ഷപ്പെടുത്താൻ ഇത് അത്യന്താപേക്ഷിതമാണ്. വടക്കേ മലബാറിന്റെ വികസനത്തിനും ചരക്കുഗതാഗതത്തിനുമുള്ള സാദ്ധ്യതകൾ ഉപയോഗിക്കാനായി അഴീക്കൽ തുറമുഖത്ത് ക്രൂയിസ് കപ്പൽ പദ്ധതി ആരംഭിക്കണമെങ്കിലും ബഡ്ജറ്റിന്റെ പരിഗണന വേണം.
കാസർകോടൻ സ്വപ്നമായി എയിംസ്
സംസ്ഥാനസർക്കാർ നൽകിയ പ്രപ്പോസലിൽ പരിഗണിച്ചിട്ടില്ലെങ്കിലും കേന്ദ്രം സംസ്ഥാനത്തിന് എയിംസ് അനുവദിച്ചാൽ എൻഡോസൾഫാൻ ദുരിതബാധിതമേഖലയായ കാസർകോടിന് അത് നൽകണമെന്ന ആവശ്യം ഇതിനകം സംസ്ഥാനതലത്തിൽ തന്നെ ഉയർന്നിട്ടുണ്ട്. വിദഗ്ദ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രികളെയാണ് കണ്ണൂർ, കാസർകോട് ജില്ലയിലുള്ളവർ നിലവിൽ ആശ്രയിക്കുന്നത്.കേന്ദ്രത്തിന് മുന്നിൽ എയിംസിനായി കാലങ്ങളായി കേരളം കൈനീട്ടി നിൽക്കുകയാണെങ്കിലും ഇതുവരെ പരിഗണനയുണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |