കാസർകോട്: യു.ഡി.എഫിന്റെ ഭാഗമായി നിൽക്കുന്ന നാഷണലിസ്റ്റ് ജനതാദൾ (എൻ.ജെ.ഡി) ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയിൽ ലയിക്കും. ലയനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ജോൺ ജോൺ സംസ്ഥാന ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്തു. 12 ന് കോഴിക്കോട് ചേരുന്ന യോഗത്തിൽ ലയനവും തുടർന്നുള്ള മുന്നണി ബന്ധവും ചർച്ച ചെയ്യും.
യോഗം വിളിക്കുന്നതിന് മുന്നോടിയായി ഡൽഹിയിൽ പോയ ജോൺ ജോൺ, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി അനു ചാക്കോയുടെ സാന്നിദ്ധ്യത്തിൽ ലാലുപ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തി. ലയനത്തിനുശേഷമുള്ള ഭാരവാഹിത്വം സംബന്ധിച്ചും ചർച്ചകൾ നടന്നു. പ്രസിഡന്റ് സ്ഥാനം ജോൺ ജോണിന് തന്നെയായിരിക്കും. അനു ചാക്കോ ദേശീയ സെക്രട്ടറിയായി തുടരും. അവരുടെ കൂടെ നിൽക്കുന്ന നേതാക്കളെ സംസ്ഥാന ഭാരവാഹികളാക്കും.
ജോൺ ജോൺ പക്ഷത്തുള്ളവരെ ദേശീയ കൗൺസിലിൽ എടുക്കാനും ധാരണയായിട്ടുണ്ട്.
അതേസമയം ആർ.ജെ.ഡിക്ക് കേരളത്തിലെ യു.ഡി.എഫിനോട് താല്പര്യമില്ലാത്തത് ജോൺ ജോൺ വിഭാഗത്തിന് ലയനം കീറാമുട്ടിയാകും. എന്നാൽ ദേശീയ പാർട്ടിയായ ആർ.ജെ.ഡിയിൽ ലയിക്കുന്നതിന് എൻ.ജെ.ഡിയിലെ ഭൂരിപക്ഷം നേതാക്കളും അനുകൂലവുമാണ്. ആർ.ജെ.ഡിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും തമ്മിലുള്ള ലയനം ശക്തിപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്ന സമയത്തെ ലയനം പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് എൻ.ജെ.ഡി നേതാക്കൾ കരുതുന്നത്.
ആർ.ജെ.ഡിയിൽ ലയിച്ചതിനുശേഷം യു.ഡി.എഫിൽ തന്നെ തുടരുകയാണെങ്കിൽ പാലാ എം.എൽ.എ മാണി സി. കാപ്പനെയും ഒപ്പംകൂട്ടാൻ എൻ.ജെ.ഡി നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്. മാണി സി. കാപ്പൻ ബിഹാറിൽ പോയി ആർ.ജെ.ഡി യുടെയും ജെ.ഡി.യുവിന്റെയും നേതാക്കളെ കണ്ടതായുള്ള വിവരം ജോൺ ജോൺ വിഭാഗത്തിന് കിട്ടിയിരുന്നു.
ആർ.ജെ.ഡിയിൽ ലയിക്കുന്നതോടെ കേരളത്തിൽ പാർട്ടി കരുത്ത് നേടും. നേരത്തെ ജോൺ ജോൺ പക്ഷത്തുനിന്ന് വിട്ടുപോയ നിരവധി നേതാക്കളും പ്രവർത്തകരും പാർട്ടിയിലേക്ക് തിരിച്ചു വരും.
ബി.എം സുഹൈൽ, എൻ.ജെ.ഡി സംസ്ഥാന ഭാരവാഹി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |