കൊല്ലം: ജില്ലയിൽ കൊവിഡ് ബൂസ്റ്റർ ഡോസ് വാക്‌സിനെടുക്കാൻ ജനങ്ങൾ വിമുഖത കാണിക്കുന്നു. ഇതുവരെ ആകെ രണ്ട് ഡോസ് വാക്സിനെടുത്ത 1954790 പേരിൽ ബൂസ്റ്റർ ഡോസെടുത്തവർ 236140 പേർ മാത്രമാണ്. എകദേശം 12 ശതമാനം പേർ.
കൊവിഡ് ഭീതി ഒഴിഞ്ഞതും നേരത്തെ വാക്‌സിനെടുത്തവർക്ക് ശാരീരിക പ്രശ്ങ്ങളുണ്ടാകുന്നുവെന്ന തരത്തിലുള്ള പ്രചാരണവുമാണ് ബൂസ്റ്റർ ഡോസ് വാക്സിനെടുക്കുന്നതിൽ നിന്ന് ജനങ്ങളെ പിന്നോട്ട് വലിക്കുന്നത്. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് വിവിധ തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വലിയ തോതിൽ പ്രചാരണം ഉണ്ടായിരുന്നു.
എന്നാൽ വാക്സിനെടുത്തത് കൊണ്ടാണ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നതിന് ശാസ്ത്രീയ തെളിവില്ല. ദിവസവും ശരാശരി 10 മുതൽ 15 പേരാണ് ജില്ലയിലാകെ ബൂസ്റ്റർ ഡോസ് ആവശ്യപ്പെട്ട് വരുന്നത്. ഇതിൽ പകുതിയിലേറെയും വിദേശത്ത് പോകാനുള്ളവരാണ്. വാക്സിനെടുക്കുന്ന പി.എച്ച്.സികളിൽ ദിവസവും വാക്സിനേഷന് എത്തുന്നത് രണ്ടോ മൂന്നോ പേർ മാത്രമാണ്. ചില ദിവസങ്ങളിൽ അതും ഉണ്ടാകാറില്ല.
ദിവസവും 5 കൊവിഡ് കേസുകൾ
രണ്ട് ഡോസ് വാക്സിനെടുത്തവരാണ് ബൂസ്റ്റർഡോസെടുക്കുന്നത്. രണ്ടാമത്തെ വാക്സിനെടുത്ത ശേഷം 6 മാസത്തെ ഇടവേളക്ക് ശേഷമാണ് കരുതൽ വാക്സിനെടുക്കേണ്ടത്. കൊവിഷീൾഡ് വാക്സിനാണ് കൂടുതൽ പേരും എടുത്തത്. കൊവിഷീൽഡ് വാക്സിൻ കഴിഞ്ഞമാസം തീർന്നു. മാർച്ച് മാസത്തേക്കുള്ള 1000 ഡോസ് കൊവിഷീൽഡ് വാക്സിൻ ഇതുവരെ ലഭിച്ചിട്ടുമില്ല. കൊവാക്സിൻ 500 ഡോസിൽ താഴെ മാത്രമേയുള്ളു. സ്വകാര്യ മേഖലയിൽ ജില്ലയിൽ രണ്ടിടത് മാത്രമാണ് ഇപ്പോൾ രാണ്ട് വാക്സിനും എടുക്കാനുള്ള സൗകര്യം ഉള്ളത്. ജില്ലയിൽ ശരാശരി 5 മുതൽ 6 വരെ കൊവിഡ് കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |