മൂന്നരമാസം മുമ്പ് എത്തിയ അന്ധനായ രാമറാവുവിനെ ഏറ്റെടുക്കാൻ ആളില്ല
കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന മറ്റുള്ളവരുടെ അരികിൽ ബന്ധുക്കളെത്തി സുഖവിവരങ്ങൾ അന്വേഷിക്കുമ്പോൾ കാഴ്ച പണ്ടേ വറ്റിയ രാമറാവുവിന്റെ കണ്ണ് നിറയും. സങ്കടം സഹിക്കവയ്യാതാകുമ്പോൾ അറുപത്തിയഞ്ചുകാരനായ രാമറാവു മനസിടറി പാടും. തെലുങ്കിലുള്ള പാട്ടിന്റെ അർത്ഥം മനസിലാകില്ലെങ്കിലും കേട്ടിരിക്കുന്ന രോഗികളുയും കൂട്ടിരിപ്പുകാരുടെയും കണ്ണ് നിറയും. ആരെങ്കിലും കൂട്ടിക്കൊണ്ടുപോകാൻ എത്തുമെന്ന പ്രതീക്ഷയിൽ അക്കണ്ണ് വാർഡിന്റെ വാതിലിലേക്ക് നീട്ടി കഴിഞ്ഞ മൂന്ന് മാസമായി കാത്തിരിക്കുകയാണ് രാമറാവു.
രാമറാവുവിനെ പലർക്കുമറിയാം. ട്രെയിനുകളിൽ തപ്പിത്തടഞ്ഞ് നടന്ന് പാട്ടുപാടി യാത്രക്കാരുടെ ഹൃദയം കുളിർപ്പിച്ചിരുന്നയാളാണ്. യാത്രക്കാർ ഭിക്ഷയായി നൽകിയിരുന്ന പണം കൊണ്ട് ഭക്ഷണം കഴിച്ച് ജീവൻ നിലനിർത്തിവരികയായിരുന്നു. ഇതിനിടയിൽ കാലിലെ വ്രണം പടർന്ന് ട്രെയിനിൽ കയറാൻ പറ്റാതായി. പിന്നെ റോഡ് വക്കിൽ ഭിക്ഷയാചിച്ച് നടന്നു. അങ്ങനെ എവിടെയോ വച്ച് വാഹനം തട്ടി പരിക്കേറ്ര് മൂന്നര മാസം മുമ്പ് മെഡിക്കൽ കോളേജിലെത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ രോഗം ഭേദമായി. രാമറാവു നൽകിയ ഫോൺ നമ്പരിൽ ആന്ധ്രയിലെ ബന്ധുവിനെ ആശുപത്രി അധികൃതർ വിളിച്ചെങ്കിലും സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല. പല സന്നദ്ധ സംഘടനകളോടും സംസാരിച്ചു. പക്ഷെ അവരും പല കാരണങ്ങൾ പറഞ്ഞ് കൈയ്യൊഴിഞ്ഞു.
ഇനിയും മൂന്ന് പേർ
പക്ഷാഘാതം സംഭവിച്ച് ഒന്നരമാസം മുമ്പ് എത്തിയ കരുനാഗപ്പള്ളി സ്വദേശി രാജു അടക്കം വേറെയും മൂന്ന് പേർ ആശുപത്രിയിലെ വിവിധ വാർഡുകളിൽ ഏറ്റെടുക്കാൻ ആളില്ലാതെ ഇനിയും അവശേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |