കൊല്ലം: ദേശീയ ജലപാത കടന്നുപോകുന്ന കൊല്ലം തോടിന്റെ മൂന്നാം റീച്ച് നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നു. കച്ചിക്കടവ് മുതൽ ജലകേളി കേന്ദ്രം വരെ 1.8 കിലോമീറ്റർ ദൂരം വരുന്ന മൂന്നാം റീച്ചിൽ സംരക്ഷണഭിത്തിയുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. 400 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തിയായി. മുന്നൂറ് മിറ്റർ ദൂരം കൂടി സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടതുണ്ട്.
ഉയരക്കുറവ് പ്രശ്‌നം
നിലവിൽ നിർമ്മിച്ച സംരക്ഷണ ഭിത്തിയുടെ ഉയരക്കുറവ് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.ഉയരക്കുറവ് കാരണം മണ്ണും മാലിന്യവും തോട്ടിലേക്ക് ഒഴുകിയിറങ്ങുന്നതിന് ഇടയാക്കുമെന്നും സംരക്ഷണ ഭിത്തി നിർമ്മാണം കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടാകില്ലെന്നും ആക്ഷേപമുണ്ട്. നിലവിൽ നിർമ്മിച്ച സംരക്ഷണ ഭിത്തിയുടെ മുകളിലേക്ക് കൂടുതൽ ഉയരത്തിൽ കെട്ടാനുമാവില്ല. അവശേഷിക്കുന്ന 300 മീറ്റർ സംരക്ഷണ ഭിത്തി അടിത്തറ കൂടുതൽ ബലപ്പെടുത്തി ഉയരത്തിൽ നിർമ്മിക്കാനാണ് ആലോചന. ബാക്കി ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയോട് ചേർന്ന് റോഡുള്ളതിനാൽ കരിങ്കൽ ഉപയോഗിക്കാതെ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാനാണ് തീരുമാനം. അടുത്ത ബജറ്റിൽ തുക വകയിരുത്തി ഈ ജോലികൾ പൂർത്തിയാക്കും. കരുനാഗപ്പളളി ആസ്ഥാനമായ ടി.വി.കെ കൺസ്ട്രക്ഷൻ മൂന്നര കോടി രൂപ ചെലവിലാണ് ജോലികൾ ഏറ്റെടുത്തത്.
എല്ലാം തീർന്നിട്ടും മൂന്നാം റീച്ച് ബാക്കി
616 കിലോമീറ്റർ വരുന്ന കോവളം - ബേക്കൽ ദേശീയ ജലപാതയിൽ കൊല്ലം തോട് ഇരവിപുരം കായൽ മുതൽ അഷ്‌ടമുടി സൗത്ത് വരെ 7.86 കിലോമീറ്റർ ദൂരമുണ്ട്. ഇവിടെ ആറ് റീച്ചുകളായി നവീകരണം ആരംഭിച്ചെങ്കിലും മൂന്നാമത്തേത് ഒഴികെ മറ്റെല്ലാം റീച്ചുകളും പൂർത്തിയായി. മൂന്നാം റീച്ചിന്റെ നിർമ്മാണം പൂർത്തീകരിക്കാതെ ആദ്യ കരാറുകാരൻ നീട്ടിക്കൊണ്ടുപോയി. തുടർന്ന് 2020 ജനുവരി 7ന് ഇയാളെ ഉൾനാടൻ ജലഗതാഗത വകുപ്പ് ഒഴിവാക്കി. ഇതിനെതിരെ കോടതിയെ സമീപിച്ച കരാറുകാരന് മേയ് 31 വരെ കാലാവധി നീട്ടിക്കിട്ടിയെങ്കിലും നിർമ്മാണത്തിൽ പുരോഗതി ഉണ്ടായില്ല. തുടർന്ന് കഴിഞ്ഞ ആഗസ്ത് 8ന് വീണ്ടും കരാറുകാരനെ ഒഴിവാക്കുകയും വീണ്ടും കരാർ നൽകുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |