ഓച്ചിറ: സാമൂഹ്യ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയ പ്രതി പോലീസ് പിടിയിൽ.
ക്ലാപ്പന അപ്പത്ത് വീട്ടിൽ മുഹമ്മദ് സൂഫിയാനാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. 2021ലാണ് കേസിനാസ്പദമായ സംഭവം. വ്യാജ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ട് വഴി ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പരിചയപ്പെടുകയായിരുന്നു. പ്രണയം നടിച്ച് വശത്താക്കി വിവാഹ വാഗ്ദാനം നൽകി നഗ്നദൃശ്യങ്ങൾ കൈക്കലാക്കി. ഇതിന് ശേഷം ഇയാൾ പെൺകുട്ടിയുമായി അകന്നതിനെ തുടർന്ന് പെൺകുട്ടി ഓച്ചിറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനോടകം വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാൻ കഴിയാതിരുന്നതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഇയാൾക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ നിയാസ് സി.പി.ഒമാരായ കനീഷ്, അനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |