കുന്നിക്കോട്: വ്യക്തി വിരോധത്തിന്റെ പേരിൽ സുഹൃത്തുക്കൾ സംഘം ചേർന്ന് യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു. മേള വാദ്യക്കാരായ വിളക്കുടി ധർമ്മപുരി ഒലിക്കൽ മേലേതിൽ വീട്ടിൽ ബിബിൻ ബാബു (23), സുഹൃത്ത് കാളിദാസൻ എന്നിവർക്കാണ് വെട്ടേറ്റത്.
വിളക്കുടി ധർമ്മപുരി മുകളുവിള പടിഞ്ഞാറ്റതിൽ സുജിത്ത് (മോനായി, 26) സുഹൃത്തുക്കളുമായ ധർമ്മപുരി കക്കാട്ടുമേലതിൽ വീട്ടിൽ രാജേഷ് (26), ധർമ്മപുരി വിഷ്ണു വിലാസത്തിൽ വിമൽ (23) എന്നിവരാണ് വാളും കത്തിയും ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചത്.
ഞായറാഴ്ച പുലർച്ചെ രണ്ടോടെ കുന്നിക്കോട് ശാസ്ത്രി ജംഗ്ഷനിലായിരുന്നു സംഭവം. കിടങ്ങയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇരുകൂട്ടരും തമ്മിൽ സംഘട്ടനം നടന്നിരുന്നു. പൊലീസ് ഇവരെ സ്റ്റേഷനിൽ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. പിന്നീട് കരുനാഗപ്പള്ളിയിലുള്ള ക്ഷേത്രത്തിൽ ബിബിൻ മേളവാദ്യത്തിന് പോയി.
തിരികെ കാറിൽ മടങ്ങുമ്പോൾ ബിബിനെയും കാളിദാസനെയും സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിറുത്തി. സുജിത്ത് വാളുകൊണ്ട് ബിബിന്റെ കഴുത്തിൽ വെട്ടാൻ ശ്രമിച്ചെങ്കിലും ബിബിൻ ഒഴിഞ്ഞുമാറി. തുടർന്ന് സംഘത്തിലുള്ളവർ കത്തി കൊണ്ട് ബിബിന്റെ വയറ്റിൽ മുറിവേൽപ്പിച്ചു. കവിളിലും ഇരുകൈകളിലും മുറിവേറ്റ് നിലത്തുവീണ ബിബിനെയും തലയ്ക്ക് പരിക്കേറ്റ കാളിദാസനെയും മൂവരും ചേർന്ന് മർദ്ദിച്ചു. പരിക്കേറ്റവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കുന്നിക്കോട് പൊലീസ് എസ്.എച്ച്.ഒ അൻവറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |