കൊല്ലം: ദേശീയപാത 66 ആറുവരി പാതയാകുമ്പോൾ സർവീസ് റോഡിൽ നിന്ന് മെയിൻ കാര്യേജ് വേയിലേക്ക് പ്രവേശിക്കാൻ ജില്ലയിൽ 35 എൻട്രി -എക്സിറ്റ് പോയിന്റുകളുണ്ടാകും.
ദേശീയപാതയിലേക്ക് കയറാനും ഇറങ്ങാനും കഴിയുന്ന ഈ സ്ഥലങ്ങൾ ഭാവിയിൽ ഇടത്തരം ജംഗ്ഷനുകളായി വികസിക്കാനും സാദ്ധ്യതയുണ്ട്. ആറുവരി പാതയിൽ ഇടതുവശത്ത് അടുപ്പിച്ചുള്ള മൂന്ന് വരികളിലൂടെ തിരുവനന്തപുരം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കാം. വലതുവശത്തുള്ള മൂന്ന് വരികളിലൂടെ തിരിച്ചും. മൂന്നുവീതം വരികൾക്കിടയിൽ എല്ലായിടത്തും മീഡിയനുണ്ടാകും. അതുകൊണ്ട് ആറുവരി പാത മുറിച്ച് കടക്കാൻ കഴിയില്ല. രണ്ട് അടിപ്പാതകൾക്കിടയിലാകും എൻട്രി- എക്സിറ്റ് പോയിന്റ് വരിക. ഈ ഭാഗത്ത് ആറുവരി പാതയും സർവീസ് റോഡും തമ്മിൽ കാര്യമായ ഉയര വ്യത്യാസം ഉണ്ടാകില്ല.
അടിപ്പാതകളുടെ ഭാഗത്ത് വാഹനങ്ങൾക്ക് ആറുവരി പാതയിലേക്ക് കയറാനാകില്ല. അതുകൊണ്ട് തന്നെ ആറുവരിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് സർവീസ് റോഡിലേക്ക് ഇറങ്ങാനും തിരിച്ച് കയറാനും കഴിയുന്ന സ്ഥലങ്ങൾ ഭാവിയിൽ പ്രധാന കേന്ദ്രങ്ങളായി വളരും. അറുവരിയിലൂടെ വരുന്ന വാഹനങ്ങൾക്ക് നിലവിലുള്ള ജംഗ്ഷനുകളിലേക്ക് വരണമെങ്കിലും തൊട്ടുമുമ്പുള്ള എൻട്രി- എക്സിറ്റ് പോയിന്റ് വഴി സർവീസ് റോഡിലിറങ്ങി മുന്നോട്ട് സഞ്ചരിക്കണം.
ജില്ലയിൽ നിർമ്മാണം 9 %
ദേശീയപാത 66 വികസനം ജില്ലയിൽ ഒൻപത് ശതമാനമേ ആയിട്ടുള്ളു. മഴ ആരംഭിച്ചാൽ മണ്ണെടുക്കുന്നതിന് നിയന്ത്രണം വരും. ഈ സമയത്ത് കോൺക്രീറ്റ് പണികൾ മാത്രമേ നടക്കൂ. അതുകൊണ്ട് തന്നെ അടിപ്പാത നിർമ്മാണവും താഴ്ന്ന സ്ഥലങ്ങൾ ഉയർത്താനുള്ള മണ്ണ് സംഭരണവുമാണ് ഇപ്പോൾ നടക്കുന്നത്. മഴക്കാലത്ത് ജലാശയങ്ങളിലെ ഒഴുക്ക് വർദ്ധിക്കുന്നതിനാൽ പാലങ്ങളുടെ പൈലിംഗ് രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള ശ്രമവും തുടരുകയാണ്.
മഴക്കാലത്ത് മണ്ണെടുത്താൽ തൊട്ടടുത്ത സ്ഥലങ്ങൾ ഇടിഞ്ഞുതാഴാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ മണ്ണ് സംഭരണത്തിന് മുൻതൂക്കം നൽകിയിരിക്കുന്നത്.
ദേശീയപാത അതോറിട്ടി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |