പുനലൂർ: വേനലിൽ വറ്റി വരണ്ട് കിഴക്കൻ മലയോരം. കുടി വെള്ളത്തിനായി പ്രദേശവാസികൾ നെട്ടോട്ടം ഓടുന്നു. പുനലൂർ നഗരസഭക്ക് പുറമെ സമീപത്തെ ആര്യങ്കാവ്, തെന്മല, കരവാളൂർ, പിറവന്തൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിലാണ് കുടിവെള്ളം കിട്ടാക്കനിയായത്. ഇത്തവണ വേനൽ മഴ ലഭിക്കാത്തത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കി. മുൻ വർഷങ്ങളിൽ വേനൽ മഴ ലഭിച്ചിരുന്നെങ്കിലും ഇത്തവണ ഒരു മഴ മാത്രമാണ് പെയ്തത്. കനത്ത ചൂടിനെ തുടർന്ന് ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും വരണ്ട് ഉണങ്ങി.
കല്ലടയാറ് വഴിയുള്ള ജല വിതരണം ഇല്ല
കല്ലടയാറ് വഴിയുള്ള ജല വിതരണം കെ.ഐ.പി നിറുത്തി വച്ചതും ജനങ്ങൾക്ക് തിരിച്ചടിയായി. കല്ലടയാറ് കടന്ന് പോകുന്ന ഒറ്റക്കൽ ലുക്കൗട്ട് തടയണ വഴി കല്ലട ആറ്റിലേക്കുള്ള വെള്ളമൊഴുക്ക് പൂർണമായും അധികൃതർ നിറുത്തി വച്ചതോടെ തീരവാസികളും പുനലൂർ നഗരസഭ പ്രദേശങ്ങളിൽ ആറ്റ് തിരങ്ങളിൽ താമസിക്കുന്നവരും കടുത്ത ആശങ്കയിലാണ്. ജല വിതരണം നിലച്ചതോടെ കല്ലടയാറ് കടന്ന് പോകുന്ന പുനലൂർ നെല്ലിപ്പള്ളി ആറ്റിൽ വാട്ടർ അതോറിട്ടി സ്ഥാപിച്ച കിണറും തെളിഞ്ഞു. ഇത് കാരണം വെള്ളം പമ്പ് ചെയ്യാൻ കഴിയുമോ എന്ന ആശങ്കയും വട്ടാർ അതോറിട്ടിക്കുണ്ട്. ഒറ്റക്കൽ ലുക്കൗട്ട് തടയണയിലൂടെയുള്ള വെള്ളമൊഴുക്ക് നിറുത്തി വച്ച ശേഷം കല്ലട ഇറിഗേഷന്റെ ഇടത്, വലത്കര കനാലുകൾ വഴിയുള്ള വേനൽക്കാല ജലവിതരണം പൂർണമാക്കിയിരുന്നു.
ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം
തെന്മല പരപ്പാർ അണക്കെട്ടിൽ ഇന്നലെ 103.43 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു കനത്ത മഴയിൽ അണക്കെട്ടിൽ ശേഖരിച്ച വെള്ളം രണ്ട് കനാലുകൾ വഴിയുള്ള വേനൽക്കാല ജ ലവിതരണങ്ങൾക്കായി സൂക്ഷിച്ചിരിക്കുകയാണ്.കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വേനൽക്കാല കൃഷികൾക്ക് വേണ്ടിയാണ് രണ്ട് കനാലുകൾ വഴി വെള്ളമൊഴുക്കുന്നത്. എന്നാൽ പുനലൂർ നഗരസഭ പ്രദേശമടക്കമുള്ള പ്രദേശങ്ങളിൽ കടുത്ത ജലക്ഷാമമാണ് നേരിടുന്നത്.വാട്ടർ അതോറിട്ടിക്ക് പുറമെ ,ലോറികളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
അടുത്ത മാസം മഴ ലഭിച്ചില്ലെങ്കിൽ കടുത്ത ജലക്ഷാമം രൂക്ഷമാകുന്നത് ഒഴിവാക്കാനാണ് കല്ലടയാറ് വഴിയുള്ള ജലവിതരണം താത്ക്കാലികമായി നിറുത്തി വച്ചത്. ഇടത്കര കനാൽ വഴി രണ്ട് മീറ്ററും വലത് കര കനാൽ വഴി 2.65 മീറ്ററും ഉയരത്തിലാണ് വേനൽക്കാല ജല വിതരണം നടത്തുന്നത്.
കെ.ഐ.പി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |