കൊല്ലം: കെ.ഐ.പി കനാലിന്റെ സബ് കനാലിലൂടെയുള്ള വെള്ളമൊഴുക്ക് നിലച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് തൃക്കോവിൽവട്ടം പഞ്ചായത്തിലെ ചേരിക്കോണം, പാങ്കോണം, മുഖത്തല, കണ്ണനല്ലൂർ പ്രദേശവാസികൾ.കനാൽ കടന്നു പോകുന്ന പഞ്ചായത്തിലെ 7, 8, 10 വാർഡുകളിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായിരിക്കുന്നത്. സാദാരണ ഗതിയിൽ വേനൽ തുടങ്ങുന്നതിന് മുമ്പ് ജനുവരി, ഫെബ്രുവരി മാസത്തോടെ കനാൽ വൃത്തിയാക്കി ഈ പ്രദേശത്ത് സബ് കനാലിലൂടെ ജലം ഒഴുക്കിവിടുകയാണ് പതിവ്. വേനൽ കനക്കുന്നതോടെ ഈ പ്രദേശത്തെ ഭൂഗർഭ ജലനിരപ്പ് താഴും. മിക്കവീടുകളിലെയും കിണറ്റിൽ വെള്ളമുണ്ടാകില്ല.കനാലിലൂടെയുള്ള ജലമൊഴുക്കാണ് കടുത്ത വേനലിലും പ്രദേശവാസികൾക്ക് ആശ്വാസം പകരുന്നത്.കനാലിലൂടെയുള്ള ജലം ഒഴുക്ക് ആഴ്ചകളോളം നീണ്ട് നിൽക്കും. ജലം എത്തി തുടങ്ങുന്നതോടെ പ്രദേശവും ജല സമൃദ്ധമായി മാറുകയാണ് പതിവ്.
ഒഴുകിയത് ഒരുതവണ മാത്രം
മാർച്ച് മാസം തുടങ്ങിയിട്ടും ഒരു തവണ മാത്രമാണ് ഈ കനാലിൽ കൂടി ജലം ഒഴുകിയത്. രണ്ട് ദിവസം മാത്രമാണ് ഒഴുക്ക് നീണ്ടത്. പ്രദേശത്തെ കിണറുകളിലും മറ്റും വെള്ളം കയറാൻ മാത്രമുള്ള ജലം എത്താത്തതിനാൽ തുടർന്നുള്ള ദിവസങ്ങൾ എങ്ങനെ തള്ളിനീക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രദേശവാസികൾ വേനൽക്കാലത്ത് കുടിവെള്ളത്തിനും കൃഷിക്കും മറ്റ് ആവശ്യങ്ങളും നിറവേറ്റുന്നത് കനാൽ ജലത്തിന്റെ വരവിനെ ആശ്രയിച്ചാണ്. പ്രദേശത്തെ വീടുകളിൽ പലതിലും ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പുകൾ ഉണ്ടെങ്കിലും വേനൽ തുടങ്ങിയതോടെ കുടിവെള്ള പൈപ്പുകളും പണിമുടക്കിയിരിക്കുകയാണ്. മുൻവർഷങ്ങളിൽ വേനൽ തുടങ്ങുന്നതിന് മുന്നേ തന്നെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കനാൽ വൃത്തിയാക്കുകയും ഫെബ്രുവരി മാസത്തോടെ ജലം ഒഴുക്കി വിടാൻ തുടങ്ങുകയും ചെയ്യും. എന്നാൽ ഈവർഷം കനാൽ വൃത്തിയാക്കുന്ന പ്രവർത്തികൾ ഒന്നും തന്നെ കൃത്യമായി നടന്നിട്ടില്ലെന്നും പരാതിയുണ്ട്.
ഫണ്ടുമില്ല അറ്റകുറ്റപ്പണിയുമില്ല
എല്ലാവർഷത്തെയും പോലെ കൃത്യമായി ജലം കനാലിലൂടെ ഒഴുക്കുന്നുണ്ടെന്നും കൃത്യമായ അറ്റകുറ്റ പണികൾ നടക്കാത്തതിനാൽ കനലിലൂടെയുള്ള ജലം ഒഴുകി എത്താൻ എടുക്കുന്ന കാല താമസം കൊണ്ടാണ് ചില പ്രദേശങ്ങളിൽ ജലം എത്താൽ വൈകുന്നതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.കനാൽ വൃത്തിയാക്കലിനും മറ്റുമായി പ്രതേകം ഫണ്ട് സർക്കാരിൽ നിന്നും അനുവദിക്കാത്തതിനാൽ ഇറിഗേഷൻ അധികൃതരും നിസഹായരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |