കൊല്ലം: പ്രതിസന്ധിയിലും ഇഴപിരിയാതെ, കയർ ഭൂവസ്ത്ര വിതാന പദ്ധതിയിൽ ജില്ലയ്ക്ക് മികവ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഈ സാമ്പത്തിക വർഷം ഇതുവരെ 2,40,451 ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രമാണ് വിരിച്ചത്.
തീരമേഖല കയർ ഭൂവസ്ത്രത്തോട് താത്പര്യം കാട്ടുന്നില്ലെങ്കിലും ജില്ലയിലെ മലയോര മേഖലയിലെ ഗ്രാമപഞ്ചായത്തുകളാണ് കൂടുതലായി പദ്ധതിയുടെ ഭാഗമായത്. ഏരൂർ, ഇട്ടിവ, അഞ്ചൽ, കരീപ്ര തുടങ്ങിയ ഗ്രാമപഞ്ചായത്തുകളാണ് മികച്ച പ്രവർത്തനം നടത്തിയത്. ഏരൂരിൽ 45,900 ചതുരശ്ര മീറ്റർ സ്ഥലത്താണ് കയർ ഭൂവസ്ത്രം വിരിച്ചത്. ഇട്ടിവയിൽ 26,000, അഞ്ചൽ, 20,000, കരിപ്ര 24,000 എന്നിങ്ങനെ കയർ ഭൂവസ്ത്രം വിരിച്ചു.
ഇട്ടിവ പഞ്ചായത്തിൽ നെടുമ്പ്രത്ത് ജില്ലാ കൃഷി ഫാമിലെ കുളം 980 ചതുരശ്ര മീറ്റർ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തി.
ഏരൂർ രണ്ടാം വാർഡ് മണലിൽ- എരണ്ണൂർ- കരിക്കം തോട് 2600 ചതുരശ്ര മീറ്ററിൽ കയർ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തിയതും പ്രധാന നേട്ടമായി.
ഓരോ വർഷവും കയർ വകുപ്പ് ഉദ്യോഗസ്ഥർ തദേശസ്ഥാപനങ്ങൾ സന്ദർശിച്ച് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുടർ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ വർഷത്തെ പ്രവർത്തനം മാർച്ചിൽ അവസാനിക്കാനിരിക്കെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
പദ്ധതിയുടെ തടസങ്ങൾ
കരിങ്കൽ നിർമ്മാണങ്ങൾക്കാണ് തീര മേഖലയിൽ മുതൂക്കം
തൊഴിലുറപ്പ് പദ്ധതിയിലെ നിയന്ത്രണങ്ങൾ ദോഷകരം
ഇറിഗേഷൻ, ഹാർബർ എൻജിനിയറിംഗ് വകുപ്പുകളുടെ ജോലികളിലും കയർ ഭൂവസ്ത്രമില്ല
കോർപ്പറേഷനുകളിലും നഗരസഭകളിലും തൊഴിലുറപ്പ് പദ്ധതികളില്ല
ഓഡിറ്റ് ഒബ്‌ജക്ഷൻ ഉണ്ടാകുന്നതിനാൽ തദ്ദേശ സെക്രട്ടറിമാർ മുഖം തിരിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |