കൊല്ലം: കുണ്ടറ ഇളമ്പള്ളൂരിൽ റെയിൽവേ ഗേറ്റിന് കുറുകെ ആർ.ഒ.ബി നിർമ്മിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉടൻ യോഗം വിളിച്ചുചേർക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ആവശ്യപ്രകാരമാണ് യോഗം ചേരുന്നത്.
കുണ്ടറ പള്ളിമുക്കിലും ഇളമ്പള്ളൂരിലും ആർ.ഒ.ബി നിർമ്മിക്കാൻ റെയിൽവേയുടെ അനുമതി നേരത്തെ ലഭിച്ചതാണ്. ഇതിനിടയിൽ കല്ലുന്താഴം മുതൽ കുണ്ടറ പള്ളിമുക്ക് വരെ ഫ്ലൈ ഓവറുകൾ സഹിതം നാലുവരിപ്പാത നിർമ്മിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കി. ഇതോടെ ഇരു ആർ.ഒ.ബികളുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ തടസപ്പെടുകയായിരുന്നു. കഴിഞ്ഞയാഴ്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത യോഗത്തിൽ ഇളമ്പള്ളൂരിൽ ആർ.ഒ.ബി ഇല്ലാത്തതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പ്രേമചന്ദ്രൻ എം.പിചൂണ്ടിക്കാട്ടിയിരുന്നു. നിർവഹണ ഏജൻസിയെ നിശ്ചയിച്ച് സംസ്ഥാന സർക്കാർ തടസങ്ങൾ നീക്കിയാൽ ആർ.ഒ.ബിയുടെ നിർമ്മാണം ആരംഭിക്കുമെന്നായിരുന്നു ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മറുപടി.
ഇളമ്പള്ളൂർ ആർ.ഒ.ബിയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്ന യോഗം മന്ത്രിയുടെ അസൗകര്യത്തെ തുടർന്ന് മാറ്റിവച്ചിരുന്നു. ഒരുമാസത്തിനകം വീണ്ടും യോഗം ചേരാനാണ് സാദ്ധ്യത. യോഗത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ്, കെ.ആർ.എഫ്.ബി അടക്കമുള്ള വിഭാഗങ്ങളിൽ നിന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
തിരക്കോട് തിരക്ക്
കൊല്ലം- തിരുമംഗലം പാതയിൽ ഏറ്റവും തിരക്കേറിയ ജംഗ്ഷനാണ് ഇളമ്പള്ളൂർ. അഞ്ചാലുംമൂട്, കല്ലട എന്നിവിടങ്ങളിൽ നിന്നുള്ള റോഡ് വന്നുചേരുന്നത് ഇളമ്പള്ളൂരിലാണ്, ഇരുദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾ ലെൽവക്രോസ് മുറിച്ചകടക്കാൻ നിരക്കും. ഇതോടെ നേരെ പോകേണ്ട വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാനാകാതെ ഗതാഗതം സ്തംഭിക്കും. ലെവൽക്രോസ് തുറക്കുമ്പോൾ അഞ്ചാലുംമൂട്, കല്ലട റോഡുകളിൽ നിന്നുള്ള വാഹനങ്ങളും കൂട്ടത്തോടെ ദേശീയപാതയിലേക്കെത്തും. അതുകൊണ്ട് തന്നെ ട്രെയിൻ കടന്നുപോയിക്കഴിഞ്ഞാലും കുരുക്കഴിയാൻ കുറഞ്ഞത് പത്ത് മിനിറ്റിലേറെ വേണ്ടി വരും. ഈ സമയത്ത് ഇതുവഴി കാൽനട പോലും അസാദ്ധ്യമാണ്.
വൈകുമോയെന്ന് ആശങ്ക
ചിന്നക്കട - ആണ്ടൂർപ്പച്ച പാത നാല് വരിയായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പഠനം നടക്കുകയാണ്. ഈ പാതയുടെ വികസനത്തിന്റെ രൂപരേഖയിൽ ഇളമ്പള്ളൂർ ആർ.ഒ.ബി കൂടി ഉൾപ്പെടുത്താനാണ് ആലോചനയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. നാലുവരിപ്പാതയ്ക്കൊപ്പം ആർ.ഒ.ബി നിർമ്മിക്കാൻ തീരുമാനിച്ചാൽ വർഷങ്ങൾ വീണ്ടും കാത്തിരിക്കേണ്ടി വരും. അതുകൊണ്ട് നാലുവരിപ്പാതയ്ക്കായി കാത്തിരിക്കാതെ ആർ.ഒ.ബിക്ക് പ്രത്യേകം നിർവഹണ ഏജൻസിയെ നിശ്ചയിച്ച് രൂപരേഖ തയ്യാറാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |