കുട്ടികളെ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള പദ്ധതി
കൊല്ലം: കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് വനിതാ ശിശുവികസന വകുപ്പിന്റെ കാവൽ പദ്ധതി. ഇതുവരെ 280 ൽ അധികം പേർക്കാണ് സേവനം ലഭിച്ചത്. നിലവിൽ 175 കുട്ടികളാണ് പദ്ധതിയുടെ ഭാഗമായുണ്ട്.
പോക്സോ, മോഷണം, കൊലപാതക ശ്രമം, മയക്കുമരുന്ന് ഉപയോഗം, സൈബർ കേസുകൾ, പൊതുമുതൽ നശിപ്പിക്കുക എന്നിവയിലാണ് ജില്ലയിലെ കുട്ടികൾ കൂടുതലായും ഉൾപ്പെടുന്നത്. കൂട്ടത്തിൽ മോഷണ കേസുകളുമുണ്ട്. മുതിർന്നവർ തമ്മിലുള്ള പകയിൽ അകപ്പെടുന്ന കുട്ടികളും ഏറെ. കൗമാരക്കാർ ഉൾപ്പെടുന്ന പോക്സോ കേസുകളിൽ 80 ശതമാനവും സ്നേഹബന്ധങ്ങൾ വഴിയാണ് ഉണ്ടാകുന്നത്. മുതിർന്നവരുമായുള്ള അനാവശ്യ കൂട്ടുകെട്ടുകൾ കുട്ടികളെ ലഹരി ഉപയോഗത്തിലേക്കും വില്പനയിലേക്കും എത്തിക്കുന്നു. മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും കുട്ടികളിലെ കുറ്റവാസന ഉണർത്തുന്നു. ആൺകുട്ടികളാണ് കേസുകളിലധികവും ഉള്ളത്. കാവൽ പദ്ധതിയിൽ നിലവിലുള്ള 175 പേരിൽ 174 ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണുള്ളത്. 16 വയസു മുതലുള്ള കുട്ടികളാണ് കൂടുതലായും കുറ്റകൃത്യങ്ങളിൽപ്പെടുന്നത്. ദർശൻ ഫൗണ്ടേഷൻ കരുനാഗപ്പള്ളി (നഗരം), പുനലൂർ സർവീസ് സൊസൈറ്റി (റൂറൽ) എന്നീ എൻ.ജി.ഒകളാണ് ജില്ലയിൽ കാവൽ പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നത്.
നല്ലവഴി ചൊല്ലും
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകളുടെ നേതൃത്വത്തിൽ എൻ.ജി.ഒകളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി 2018 ലാണ് ജില്ലയിൽ ആരംഭിച്ചത്. വിവിധ കുറ്റങ്ങളിൽ കുറ്റാരോപിതരായവരെ കൗൺസലിംഗിലൂടെയും നിരന്തര നിരീക്ഷണത്തിലൂടെയും പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് ലക്ഷ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകുന്ന കുട്ടികൾക്ക് ഒബ്സർവേഷൻ ഹോമിലേയോ ചിൽഡ്രൻസ് ഹോമിലേയോ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകുകയും തുടർന്ന് ആവശ്യമെങ്കിൽ ഇവരെ പദ്ധതിയിൽ ഉൾപ്പെടുത്തുകയുമാണ് ചെയ്യുന്നത്. 21 വയസ് വരെയുള്ളവരാണ് കാവൽ പദ്ധതിയിൽ ഉൾപ്പെടുന്നത്.
പ്രധാന സേവനങ്ങൾ
കൗൺസിലിംഗ്
ഭവന സന്ദർശനം
ലൈഫ് സ്കിൽ വിദ്യാഭ്യാസം
വൊക്കേഷണൽ പരിശീലനം
മാനസികാരോഗ്യ പിന്തുണ
തൊഴിൽ പരിശീലനം
ഡീ അഡിക്ഷൻ പ്രോഗ്രാം
ഓരോ കുട്ടിക്കും ആവശ്യമായ വ്യക്തിഗത പ്ലാൻ തയ്യാറാക്കിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. പല കുട്ടികളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്
കാവൽ പദ്ധതി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |