കൊല്ലം: സർക്കാരിന്റെയും സി.പി.എമ്മിന്റെയും പ്രചാരണ ബോർഡുകൾ തകർത്തും എസ്.എഫ്.ഐയുടെ കൊടിയിൽ കരി ഓയിൽ ഒഴിച്ചും കൊല്ലം നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. എസ്.എഫ്.ഐ നടത്തിയ പ്രകടനത്തിനിടയിൽ പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രയുടെ ബോർഡുകൾ തകർത്തതിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
ചിന്നക്കടയിൽ നിന്നും ആരംഭിച്ച യൂത്ത് കോൺഗ്രസ് പ്രകടനം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ ഉണ്ടായിരുന്ന സർക്കാരിന്റെ പ്രചാരണ ബോർഡുകളെല്ലാം തകർക്കുകയായിരുന്നു. 30 ഓളം കെ.എസ്.ആർ.ടി.സി ബസുകളിൽ പതിച്ചിരുന്ന സർക്കാർ പരസ്യം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു. പൊലീസ് സംഘം ഉണ്ടായിരുന്നെങ്കിലും കാര്യമായി ഇടപെട്ടില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അസൈൻ പള്ളിമുക്ക്, ജില്ലാ വൈസ് പ്രസിഡൻറ് കൗശിക്ക് എം ദാസ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു, ഉല്ലാസ് ഉളിയകോവിൽ, ശരത്ത് കടപ്പാക്കട, അജ്മൽ പള്ളിമുക്ക്, അർഷാദ് മുതിരപ്പറമ്പ്, ടെറൻസ് ജെയിംസ്, ശർമി ഹർഷാദ്, തുടങ്ങിയവർ നേതൃത്വം നൽകി. സ്ഥലത്ത് നിന്നും പൊലീസ് പിടികൂടി പൊലീസ് കൂടിയ റിമാൻഡ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫൈസൽ കുഞ്ഞുമോൻ, സൈദലി, ജിനു, ജോജി എന്നിവർക്ക് ഇന്നലെ ജാമ്യം ലഭിച്ചു.
പൊലീസ് സി.പി.എമ്മിന്റെ പി.ആർ ടീം: വിഷ്ണു സുനിൽ
സി.പി.എമ്മിനും എസ്,എഫ്,ഐക്കും വിടുപണി ചെയ്യുന്ന പി.ആർ ടീമായി പൊലീസ് മാറിയെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തിൽ നടന്ന പ്രകടനങ്ങൾക്കും അക്രമങ്ങൾക്കും പൊലീസ് കൂട്ടുനിൽക്കുകയായിരുന്നുവെന്നും വിഷ്ണു സുനിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |