കാഴ്ചക്കുറവിന് ഉൾപ്പെടെ പരിഹാരം
കൊല്ലം: കുട്ടികളിലെ കാഴ്ചക്കുറവ് പരിഹരിക്കാൻ കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ ലഭ്യമാക്കുന്ന 'ദൃഷ്ടി' പദ്ധതി ജില്ലയിൽ ഒരുവർഷത്തിനിടെ ആശ്വാസം പകർന്നത് 2,200 കുട്ടികൾക്ക്. കാഴ്ചതകരാറുകൾ തുടക്കത്തിൽ കണ്ടെത്തി പരിഹരിച്ച് കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കണ്ണട ഉപയോഗിക്കുന്ന കുട്ടികൾക്ക് തലവേദന, കണ്ണിനു കഴപ്പ്, വേദന എന്നിവ കണ്ടുവരുന്നതിനാൽ ചികിത്സ കൃത്യമാക്കുക എന്നതിനാണ് ഊന്നൽ നൽകുന്നത്. കമ്പ്യൂട്ടർ, മൊബൈൽ എന്നിവയുടെ തുടർച്ചയായ ഉപയോഗം വഴി ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരവും സാദ്ധ്യമാക്കുന്നുണ്ട്. പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ പരിശോധനയും മരുന്നുകളും ചികിത്സയും സൗജന്യമായി നൽകും. ഭാരതീയ ചികിത്സാവകുപ്പും സർക്കാരും ആയുഷ് മിഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 2024 ഓഗസ്റ്റിലായിരുന്നു പദ്ധതിയുടെ തുടക്കം .
അത്യാധുനിക സൗകര്യങ്ങൾ
കരുനാഗപ്പള്ളി ഗവ. ആയുർവേദ ആശുപത്രി,പെരിനാട് ആയുർവേദ ഡിസ്പെൻസറി എന്നിവിടങ്ങളിലാണ് ജില്ലയിൽ 'ദൃഷ്ടി' ഒ.പി പ്രവർത്തിക്കുന്നത്. ഒരു നേത്ര വിദഗ്ദ്ധൻ, മെഡിക്കൽ ഓഫീസർ, ഒപ്‌റ്റോമെട്രിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ എന്നിവരുണ്ട്. ആശുപത്രിയിലേക്ക് ആവശ്യമായ സാങ്കേതികവിദഗ്ദ്ധർ, ഉപകരണങ്ങൾ, മരുന്നുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നാഷണൽ ആയുഷ് മിഷൻ ലഭ്യമാക്കിയിട്ടുണ്ട്. കൃഷ്ണമണി, ലെൻസ് എന്നിവ പരിശോധിക്കുന്ന സ്ലിറ്റ് ലാമ്പ്, കണ്ണടയുടെ പവർ നിശ്ചയിക്കുന്ന ഓട്ടോ റിഫ്രാക്ടോ മീറ്റർ, കണ്ണിലെ സമ്മർദ്ദം പരിശോധിക്കുന്ന നോൺ കോൺടാക്ട് ടോണോമീറ്റർ, കണ്ണിലെ ഞരമ്പിനുണ്ടാകുന്ന രോഗങ്ങൾ പരിശോധിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും ഉപയോഗിക്കുന്ന ഫണ്ടസ് തുടങ്ങി അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാണ്. വെള്ളി, ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും കരുനാഗപ്പള്ളി ഗവ. ആയുർവേദ ആശുപത്രിയിൽ ഒ.പി ലഭ്യമാണ്. പെരിനാട് ആയുർവേദ ഡിസ്പെൻസറിയിൽ വെള്ളിയാഴ്ചകളിലാണ് ഒ.പി. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഒ.പി സമയം.
ലക്ഷ്യങ്ങൾ
ഏഴിനും പതിനേഴിനും ഇടയിലുള്ള കുട്ടികളുടെ റിഫ്രാക്ടീവ് എറർ കാഴ്ചവൈകല്യങ്ങൾ (ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, വിഷമദൃഷ്ടി) എന്നിവ പരിഹരിക്കും
വൈകല്യങ്ങൾ മുൻകൂട്ടി കണ്ടെത്തും
നേത്ര സംരക്ഷണത്തെയും ആഹാരരീതികളെയും കുറിച്ച് അവബോധം നൽകും
മരുന്നുകളും നേത്രവ്യായാമവും കൊണ്ട് സമഗ്ര ആരോഗ്യവും രോഗപ്രതിരോധശക്തിയും പഠനനിലവാരവും വർദ്ധിപ്പിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |