ആധുനികവത്കരണ നീക്കങ്ങൾ പാളുന്നു
കൊല്ലം: കൂടുതൽ വരുമാനവും തൊഴിൽ സാദ്ധ്യതയും ലക്ഷ്യമിട്ട് നടപ്പാക്കിയ ആധുനികവത്കരണം പാളിയതോടെ കയർ സംഘങ്ങൾ വെട്ടിലായി. നിയന്ത്രണങ്ങളാണ് വിനയായത്. ചകിരി കയർഫെഡിൽ നിന്നു മാത്രമേ വാങ്ങാവൂ എന്നതായിരുന്നു പ്രധാന നിബന്ധന. ഇതോടെ ഓപ്പൺ മാർക്കറ്റിൽ നിന്ന് കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിച്ചിരുന്ന ചകിരി കയർഫെഡിൽ നിന്ന് 23 രൂപ നൽകി വാങ്ങാൻ സംഘങ്ങൾ നിർബന്ധിതരായി. ആവശ്യമുള്ളതിന്റെ പകുതി കയർ മാത്രമാണ് പലപ്പോഴും പിരിച്ചുകിട്ടുന്നത്. ഗുണനിലവാരത്തിൽ വൻ പരാജയവും. കയർഫെഡാവട്ടെ, സംഘങ്ങളിൽ നിന്ന് 'ആധുനിക' കയറെടുക്കാൻ വിമുഖത കാട്ടുകയും ചെയ്യുന്നു.
ഓട്ടോമാറ്റിക് പണി!
ആധുനികവത്കരണത്തിന്റെ ആദ്യഘട്ടത്തിൽ 26,000 ഇലക്ട്രോണിക് റാട്ടുകൾ സംഘങ്ങൾ മുഖേന തൊഴിലാളികൾക്ക് നൽകി. ഇതോടെ വീടുകൾ കേന്ദ്രീകരിച്ചുള്ള കയർ ഉത്പാദനത്തിൽ പ്രതിദിനം 16 കിലോയുടെ വർദ്ധനവുണ്ടായി. സർക്കാർ സഹായമായ 110 രൂപ ഉൾപ്പെടെ തൊഴിലാളികൾക്ക് പ്രതിദിനം 350 രൂപ വേതനവും ലഭിച്ചു. രണ്ടാം ഘട്ടത്തിൽ 1,000 സംഘങ്ങൾക്ക് ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ നൽകി. ചകിരി ഇട്ടുകൊടുത്താൽ കയറായി പുറത്തുവരുന്ന മെഷീനുകളാണ് ഇവ. തൊഴിലാളികൾക്ക് മെഷീൻ ഉപയോഗിക്കാൻ പരിശീലനവും ലഭ്യമാക്കി. പുതിയ മെഷീൻ ഉപയോഗിച്ചു തുടങ്ങുന്നതോടെ പ്രതിദിന ഉത്പാദനം 50 കിലോയും പ്രതിദിന വരുമാനം 500 രൂപയുമാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ കണക്കുകൂട്ടലുകൾ തെറ്റി.
വെളുക്കാൻ തേച്ചത്
ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ സംഘങ്ങളുടെ ചെലവ് കൂട്ടി
മാസം 12,000 രൂപ വരെ വൈദ്യുതി ബിൽ
മെഷീൻ തകരാർ പരിഹരിക്കാൻ ഒരാളെ നിയമിക്കേണ്ടി വന്നു
ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനിലെ കയർ കയർഫെഡിന് വേണ്ടാതായി
കയർ സംഘങ്ങളിൽ കയർ കെട്ടിക്കിടന്നു
പ്രതിഷേധത്തിനൊടുവിൽ ആദ്യം കയർഫെഡ് കയറെടുത്തു
പിന്നീട് വീണ്ടും വിമുഖത
ഇലക്ട്രോണിക് റാട്ടിലെ കയറിന് ലഭിച്ചിരുന്നത് 4600 രൂപ (റണ്ണേജ്)
സ്പിന്നിംഗ് മെഷീനിലെ കയറിന് 4100 രൂപ
...............................
കൊല്ലത്ത് ആകെ കയർ സംഘങ്ങൾ: 74
ആകെ തൊഴിലാളികൾ: 1581
ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ ലഭിച്ച സംഘങ്ങൾ: 249
മെഷീനിലെ തൊഴിലാളികൾ: 162,
.................................
ആധുനികവത്കരണത്തിന്റെ ദോഷങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണം. എങ്കിലേ സംഘങ്ങൾക്ക് നിലനിൽപ്പുണ്ടാവൂ
ആർ. ദേവരാജൻ, കയർഫെഡ് മുൻ അഡ്മിനിസ്ട്രേറ്റർ, കയർ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |