പ്രധാനമന്ത്രിയുമായും തമിഴ്നാട് മുഖ്യമന്ത്രിയുമായും ബന്ധപ്പെടാമെന്ന് പിണറായി
കൊല്ലം: ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം ഇഴയുന്നതിൽ ആശങ്ക അറിയിക്കാൻ പിതാവ് അബ്ദുൾ ലത്തീഫ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു. ഫാത്തിമ മരിച്ചിട്ട് ഇന്നലെ രണ്ട് വർഷം തികയുകയുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
ഉടൻ തന്നെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ബന്ധപ്പെട്ട് പ്രശ്നം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം മൊഴിയെടുക്കുന്നതിന് ഹാജരാകാൻ അബ്ദുൾ ലത്തീഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴി നൽകിയിട്ട് വീണ്ടും വന്ന് കാണാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാമെന്നും പിണറായി ഉറപ്പുനൽകി. ഫാത്തിമയുടെ സഹോദരി അയിഷ ലത്തീഫ്, എം. നൗഷാദ് എം.എൽ.എ, മുൻ മേയർ വി. രാജേന്ദ്രബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.
എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ച് ചെന്നൈ ഐ.ഐ.ടി.യിൽ പ്രവേശനം നേടിയ കിളികൊല്ലൂർ കിലോന്തറയിൽ ഫാത്തിമ ലത്തീഫിനെ 2019 നവംബർ 9നാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐ.ഐ.ടിയിലെ അദ്ധ്യാപകനെതിരായ പരാമർശങ്ങൾ ഫാത്തിമയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |