കൊല്ലം: കൊവിഡ് പ്രതിസന്ധിക്കും കനത്തമഴയ്ക്കുമൊടുവിൽ പ്ലസ് വൺ ക്ളാസുകൾക്ക് ഇന്ന് ജില്ലയിൽ തുടക്കമാകും. സംസ്ഥാനത്ത് തിങ്കൾ മുതൽ പ്ലസ് വൺ ക്ളാസുകൾ ആരംഭിച്ചെങ്കിലും മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ ക്‌ളാസുകൾ ആരംഭിച്ചിരുന്നില്ല. ജില്ലയിലെ 138 സ്‌കൂളുകളിലായി 26,622 കുട്ടികൾ ഇന്ന് വിദ്യാലയങ്ങളിലെത്തും.
അതേസമയം, പ്ലസ് വണ്ണിന് ഇഷ്ടമുള്ള കോഴ്‌സും സ്‌കൂളും ലഭിക്കാത്ത കുട്ടികൾ ഇനിയുമുണ്ട്. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ എണ്ണമെടുത്താൽ 8000ത്തോളം കുട്ടികൾക്ക് ജില്ലയിൽ പ്ലസ് വൺ പ്രവേശനം ഇനിയും ലഭ്യമായിട്ടില്ല. സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പുവരുത്തുമെന്ന് മന്ത്റി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്ലസ് വൺ കോഴ്‌സുകളുടെ മുഴുവൻ കണക്കുകളും ലഭ്യമാകുന്നതോടെ 22ന് ചേരുന്ന യോഗത്തിന് ശേഷം പുതിയ ബാച്ച് അനുവദിക്കുമെന്നും 23 നകം പ്ലസ് ടു പുതിയ ബാച്ചുകൾ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നുമാണ് മന്ത്റി പറഞ്ഞത്. അധികബാച്ചുകൾ അനുവദിക്കുന്നതിലൂടെ തങ്ങൾക്കും ക്ളാസുകളിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പല വിദ്യാർത്ഥികളും.
അധികമായി വേണ്ടത്
160 ബാച്ചുകൾ
ഓരോബാച്ചിലും 50 കുട്ടികൾ വീതമെന്ന രീതിയിൽ കണക്കിലെടുത്താലും എല്ലാകുട്ടികൾക്കും പ്രവേശനം ലഭിക്കാൻ 160 ബാച്ചുകൾ അധികമായി വേണ്ടിവരും. ആകെയുള്ള സ്‌കൂളുകളിൽ ഓരോന്നിലും കുറഞ്ഞത് ഒരു ബാച്ച് കൂടിയാണ് അനുവദിക്കേണ്ടിവരും. അധികബാച്ച് അനുവദിക്കുന്നത് ധന വകുപ്പിന്റെ എതിർപ്പിന് കാരണമായേക്കും എന്നതിനാൽ താത്കാലിക അനുമതി മാത്രമായിരിക്കും ലഭിക്കുക. നിലവിലുള്ള ഓരോ ബാച്ചിലും 10 സീറ്റുകൾ വീതം കൂട്ടിയാൽ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. ജില്ലയിൽ 34,644 പേരാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകിയത്. ഇതിൽ 26,622 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്.
സ്‌കൂളുകൾ ആകെ: 138
സർക്കാർ: 61
എയ്‌ഡഡ്: 55
അൺ എയ്‌ഡഡ്: 20
മറ്റുള്ളവ: 02
ആകെ ബാച്ചുകൾ: 533
സയൻസ്: 303
ഹ്യുമാനിറ്റീസ്: 93
കൊമേഴ്‌സ്: 137
പ്രവേശനം നേടിയവർ: 26,662
സയൻസ്: 15,136
ഹ്യുമാനിറ്റിസ്: 4,650
കൊമേഴ്‌സ്: 9,836
ആകെ സീറ്റുകൾ: 26,622
മെറിറ്റ് സീറ്റുകൾ: 17,866
നോൺ മെറിറ്റ്: 8,227
സ്പോർട്സ് ക്വാട്ട: 529
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |