കൊല്ലം: കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തിനിടെ അത്യാസന്ന നിലയിലായ യുവതി, സ്വകാര്യ ആശുപത്രിയിലെത്തിച്ച് മിനിട്ടുകൾക്കുള്ളിൽ മരിച്ചു. മുഖത്തല തട്ടാർകോണം തൊടിയിൽ വീട്ടിൽ ചന്ദ്രബാബുവിന്റെയും ലീനയുടെയും മകളും ഓച്ചിറ ആയിരംതെങ്ങ് മണ്ണയിൽ പടിഞ്ഞാറേ മന്ദിരത്തിൽ വിനോദിന്റെ ഭാര്യയുമായ ചാന്ദന (27) ആണ് മരിച്ചത്. പ്രസവത്തെ തുടർന്നുള്ള രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാതിരുന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യ പ്രസവമായിരുന്നു.
ഗർഭസംബന്ധമായ ചികിത്സ ആദ്യം മുതൽ വിക്ടോറിയയിലായിരുന്നു. കഴിഞ്ഞ 15ന് അഡ്മിറ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 11ന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ലേബർ റൂമിൽ പ്രവേശിപ്പിച്ചു. നേരത്തെ ചികിത്സിച്ചുകൊണ്ടിരുന്ന ഗൈനക്കോളജിസ്റ്റ് ആ സമയം ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. മറ്റൊരു ഡോക്ടറാണ് മേൽനോട്ടം വഹിച്ചത്. 1.52ന് ആൺകുട്ടിക്ക് ജന്മം നൽകി.
പുലർച്ചെ രണ്ടോടെ, ചാന്ദനയ്ക്ക് ആരോഗ്യ പ്രശ്നമുണ്ടെന്നും തിരുവനന്തപുരം എസ്.എ.ടിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞു. അബോധാവസ്ഥയിലായിരുന്ന ചാന്ദനയെ കൂടുതൽ ദൂരത്തേക്ക് കൊണ്ടുപോകുന്നത് ജീവൻ അപകടത്തിലാക്കുമെന്ന് ഭയന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിച്ചു. പുലർച്ചെ 2.52ന് ഡിസ്ചാർജ് ചെയ്ത് 3.15ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. 3.30ന് മരണം സംഭവിച്ചു.
സ്വകാര്യ ആശുപത്രിയിലേക്ക് മാറ്രുമ്പോഴും ചാന്ദനയ്ക്ക് രക്തസ്രാവം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതിഷേധത്തിനിടെ കുഞ്ഞിനെ
ഡിസ്ചാർജ് ചെയ്തു
ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ഇന്നലെ രാവിലെ വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. പ്രതിഷേധം നടക്കുന്നതിനിടെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത് ഭർത്തൃ സഹോദരിയെ ഏൽപ്പിച്ച് ആശുപത്രി അധികൃതർ തലയൂരി. കുഞ്ഞിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പുലർച്ചെ ജനിച്ച കുഞ്ഞിനെ പരിചരിക്കാതെയാണ് കൈമാറിയതെന്നും ആരോപണമുണ്ട്. അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ കൊല്ലം സിറ്റി പൊലസ് കമ്മിഷണർക്ക് പരാതി നൽകി.
ആശുപത്രിയിൽ പ്രതിഷേധം
കൊല്ലം: യുവതി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും ജനപ്രതിനിധികളും വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ഇന്നലെ രാവിലെ 10 മണിയോടെ ആരംഭിച്ച സമരം മണിക്കൂറുകൾക്ക് ശേഷമാണ് അവസാനിച്ചത്. തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജലജാകുമാരി, യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി ഷെഫീക്ക് ചെന്താപ്പൂര്, പഞ്ചായത്ത് അംഗങ്ങളായ സീത ഗോപാൽ, വിലാസിനി, അലിയാരുകുട്ടി തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |