കൊല്ലം: സംസ്ഥാനത്തെ ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപ്പൻഡ് നൽകുന്നത് സംബന്ധിച്ച് 'കേരള അഭിഭാഷക സ്റ്റൈപ്പൻഡ് റൂൾസ് 2021' എന്ന പേരിൽ ചട്ടങ്ങൾ ഉൾപ്പെടുത്തി ബാർ കൗൺസിൽ വിജ്ഞാപനം ഇറക്കി.
കേരള അഭിഭാഷക ക്ഷേമനിധി ആക്ടിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ ജൂനിയർ അഭിഭാഷകർക്ക് ബാർ കൗൺസിൽ ട്രസ്റ്റ് കമ്മിറ്റി കാലാകാലങ്ങളിൽ നിശ്ചയിക്കുന്നതും, സർക്കാർ അംഗീകരിക്കുന്നതുമായ നിരക്കിൽ സ്റ്റൈപ്പൻഡ് നൽകുന്നതിന് വ്യവസ്ഥയുണ്ട്. 2018 മാർച്ചിൽ സർക്കാർ പ്രതിമാസം 5000 രൂപ സ്റ്റൈപ്പൻഡ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും നടപ്പാക്കാൻ ബാർ കൗൺസിൽ തയ്യാറായില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉത്തരവ് ഉടൻ നടപ്പാക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്ന അഡ്വ.ധീരജ് രവി ഒന്നാം കക്ഷിയായി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഹർജി പരിഗണിക്കവേ ബാർ കൗൺസിലിനെ കോടതിയുടെ രൂക്ഷമായി വിമർശിച്ചു. തുടർന്ന് ഈമാസം 20 ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെ 18ന് ബാർ കൗൺസിൽ സ്റ്റൈപ്പൻഡ് അനുവദിച്ച് വിജ്ഞാപനം ഇറക്കുകയായിരുന്നു.
ദേശീയ തലത്തിലുള്ള പരീക്ഷ പാസായി 3 വർഷം കഴിഞ്ഞവരും 30 വയസ് കഴിയാത്തവരും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉളളതുമായ അഭിഭാഷകർക്കാണ് സ്റ്റൈപ്പൻഡ്. അഡീഷണൽ അഡ്വ. ജനറൽ അശോക് ചെറിയാൻ വിജ്ഞാപനം ഇറങ്ങിയ വിവരം കോടതിയെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 'എനിക്ക് സന്തോഷമായി' എന്നു പറഞ്ഞു കൊണ്ട് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഹർജി തീർപ്പാക്കി. ഹർജിക്കാർക്ക് വേണ്ടി മനു രാമചന്ദ്രൻ ഹൈക്കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |