കൊല്ലം: ഒമിക്രോൺ ഭീഷണിയുടെ സാഹചര്യത്തിൽ പുതുതായി ഏർപ്പെടുത്തിയ നിയന്ത്റണങ്ങൾ നടപ്പാക്കാൻ പൊലീസിന്റെ സഹകരണത്തോടെ ശക്തമായ സംവിധാനം ഏർപ്പെടുത്തിയെന്ന് കളക്ടർ അഫ്‌സാന പർവീൺ അറിയിച്ചു. ഇന്നു മുതൽ ജനുവരി രണ്ടു വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. ഇതിനായി സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങൾക്ക് സ്വയം സാക്ഷ്യപത്രം കരുതണം.
# തിയേറ്ററുകളിൽ നിയന്ത്രണം
ഡെപ്യൂട്ടി തഹസിൽദാർമാർ നിയന്ത്റണങ്ങൾക്ക് നേതൃത്വം നൽകും
ഇവർക്ക് അധികമായി മജിസ്റ്റീരിയൽ അധികാരങ്ങൾ
ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കും
രാത്രികാല ആഘോഷങ്ങൾ അനുവദിക്കില്ല, ആരാധനാലയങ്ങൾക്കും ബാധകം
സിനിമ തീയേറ്ററുകളിൽ രാത്രി 10ന് ശേഷം ഷോ അനുവദിക്കില്ല
പുതുവത്സരവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും രാത്രി 10 വരെ മാത്രം
വ്യാപാര സ്ഥാപനങ്ങൾക്കും നിയന്ത്റണം ബാധകം
ഹോട്ടലുകളിലും സിനിമ തിയേറ്ററുകളിലും 50 ശതമാനം മാത്രം പ്രവേശനം
# വാക്സിൻ എടുക്കണം
അടിസ്ഥാനരഹിതമായ ആശങ്കകളുടെ പേരിൽ കുത്തിവയ്പ് എടുക്കാതിരിക്കരുതെന്ന് കളക്ടർ അറിയിച്ചു. വാക്‌സിൻ സ്വീകരിച്ച ശേഷം കൊവിഡ് വന്നവർക്ക് ഫലപ്രദമായി രോഗത്തെ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവരിൽ രോഗത്തിന്റെ തീവ്രതയും മരണ നിരക്കും കുറവായിരുന്നു. ഒക്‌ടോബറിൽ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 17,424 പേരിൽ 1,455 പേർ മാത്രമാണ് വാക്‌സിനെടുത്തവർ. ഇക്കാലയളവിൽ മരണമടഞ്ഞ 278 പേരിൽ അഞ്ച് പേർ മാത്രമാണ് കുത്തി വയ്പ്പ് എടുത്തവർ. ഇവർ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരായിരുന്നുവെന്നും കളക്ടർ അറിയിച്ചു.
# നിരീക്ഷണത്തിൽ കഴിയണം
ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നു വരുന്നവരിലും രോഗബാധ കണ്ടെത്തിയിട്ടുള്ള സാഹചര്യത്തിൽ വിദേശത്തു നിന്നെത്തുന്ന എല്ലാവരും നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ അറിയിച്ചു. 14 ദിവസം കുടുംബാംഗങ്ങൾ ഉൾപ്പെടെ ആരുമായും സമ്പർക്കത്തിലേർപ്പെടരുത്. വിദേശത്തു നിന്നെത്തിയ വിവരം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ അറിയിക്കണം. നമീബിയയിൽ നിന്നെത്തിയ 44 വയസുള്ള അയത്തിൽ സ്വദേശിക്ക് 21ന് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |