കൊല്ലം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെപ്പറ്റി (സെമി ഹൈസ്പീഡ് റെയിൽ) ഉയരുന്ന സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകിയതിനൊപ്പം അനന്ത സാദ്ധ്യതകളും തുറന്നുകാട്ടി ജനസമക്ഷം പരിപാടി. കൊല്ലം ടൗൺഹാളിൽ നടന്ന പരിപാടിയിൽ വിവിധ രംഗങ്ങളിലുള്ള നൂറിലേറെ പേർ പങ്കെടുത്തു. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ-റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാർ, ഫിനാൻസ് ഡയറക്ടർ റജി ജോൺ എന്നിവർ പദ്ധതി വിശദീകരിച്ചു.
സ്ഥലവും വീടും കൂടുതൽ നഷ്‌ടപ്പെടാതെയും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പരിപാടിയിൽ അദ്ധ്യക്ഷനായിരുന്ന മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സിൽവർലൈൻ വന്നാൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്നാണ് കുപ്രചാരണം. എന്നാൽ അങ്ങനെയൊരു പഠനറിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല. സിൽവർ ലൈൻ പദ്ധതിക്കെതിരെ സാങ്കേതിക സംശയങ്ങളാവാം. എന്നാൽ രാഷട്രീയ എതിർപ്പുകൾ സംസ്ഥാനത്തിന് ഗുണകരമാവില്ല. 125 വർഷംമുമ്പ് രാജഭരണകാലത്ത് കൊല്ലം-ചെങ്കൊട്ട റെയിൽ പാത നടപ്പാക്കിയില്ലായിരുന്നെങ്കിൽ ഇന്നത്തെ പല വികസനവും ഉണ്ടാവില്ലായിരുന്നു.
ആധുനിക സൗകര്യങ്ങൾ മാനവരാശിക്ക് ഉപയോഗിക്കാൻ അവസരമുണ്ടാവണം. വലിയ ആശങ്ക ഉയർന്നുവന്നിട്ടും കേരളത്തിൽ ദേശീയപാത വികസനവും ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതിയും കൂടംകുളം പവർഹൈവേയും യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു. പുനരധിവാസത്തിന് മികച്ച പാക്കേജ് സർക്കാർ പ്രഖ്യാപിച്ചപ്പോൾ തടസങ്ങൾ സൃഷ്‌ടിക്കുന്ന പ്രചാരണങ്ങൾ തള്ളിക്കളഞ്ഞ് ജനം വികസനത്തിനൊപ്പം നിൽക്കുകയാണ്. എൽ.ഡി.എഫ് പ്രകടന പദ്ധതിയിൽ വാഗ്‌ദാനം ചെയ്‌ത വികസന പദ്ധതികളിൽ ഒന്നാണ് കെ- റെയിൽ. അനുദിനം വാഹനങ്ങളുടെ എണ്ണം കൂടുന്ന സംസ്ഥാനത്ത് റോഡ് ഗതാഗതം മാത്രം സാദ്ധ്യമല്ല. അവിടെയാണ് സെമി ഹൈസ്പീഡ് റെയിലിന്റെ ആവശ്യകതയെന്നും മന്ത്രി പറഞ്ഞു.
സിൽവർലൈൻ നാഴികക്കല്ലാകും: മന്ത്രി ജെ. ചിഞ്ചുറാണി
സിൽവർലൈൻ പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിൽ നാഴികക്കല്ലായി മാറുമെന്ന് ജനസമക്ഷം ഉദ്ഘാടനം ചെയ്യവേ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന പദ്ധതി റോഡപകടങ്ങൾ കുറയ്ക്കാനും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാനും സഹായിക്കും. നിർമ്മാണസമയത്ത് 50,000 പേർക്കും പൂർത്തീകരിച്ചു കഴിയുമ്പോൾ 11,000 പേർക്കും തൊഴിൽ ലഭിക്കും. 2006 ൽ അന്നത്തെ സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |