കൃഷികൾ കരിഞ്ഞുണങ്ങുന്നു
കൊല്ലം: വെയിലിന്റെ കാഠിന്യം വർദ്ധിച്ച് നാടാകെ വരണ്ടുണങ്ങിയതോടെ ജില്ലയുടെ കിഴക്കൻ മേഖല കുടിനീരിനായി നെട്ടോട്ടത്തിലാണ്. ഉയർന്ന പ്രദേശങ്ങളിലെ കൃഷികളും കരിഞ്ഞുണങ്ങി. വാഴ, വെറ്റിലക്കൊടി കൃഷിയാണ് വ്യാപകമായി നശിച്ചത്.
മുൻ വർഷങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിച്ചിരുന്നെങ്കിൽ ഇക്കൊല്ലം ഇതിനുള്ള ആലോചനകൾ പോലും നടന്നിട്ടില്ല. ഉയർന്ന പ്രദേശങ്ങളിലുള്ളവർ ദൂരസ്ഥലങ്ങളിൽ നിന്ന് തലച്ചുമടായാണ് കുടിവെള്ളം എത്തിക്കുന്നത്. പത്തനാപുരം നിയോജക മണ്ഡലത്തിൽ മൂന്ന് കുടിവെള്ള പദ്ധതികൾ ഉണ്ടെങ്കിലും ഫലപ്രദമല്ല.
ജലനിധി പദ്ധതിയിൽ വീടുകൾക്ക് കണക്ഷൻ നൽകിയെങ്കിലും വെള്ളം മാത്രം ഇനിയുമെത്തിയില്ല. ആറ് വർഷം മുമ്പ് ആരംഭിച്ച കുര്യോട്ടുമല പദ്ധതിയാണ് ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നത്. പത്തനാപുരം, പട്ടാഴി പഞ്ചായത്തുകളിലാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
കാലപ്പഴക്കവും ഗുണനിലവാരമില്ലായ്മയും കാരണം പൈപ്പുകൾ തുടർച്ചയായി പൊട്ടി വെള്ളം നഷ്ടപ്പെടുകയാണ്. അറ്റകുറ്റപ്പണികൾ നടത്താത്തതും പൈപ്പുകൾ പൊട്ടാൻ കാരണമായി. ഇതോടെ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങും. കേന്ദ്ര കുടിവെള്ള പദ്ധതിയായ ജല ജീവൻ പദ്ധതി ഏറ്റെടുത്ത് നടത്തുന്നതിലും പഞ്ചായത്തുകൾ വേണ്ട താത്പര്യം കാട്ടുന്നില്ല. പട്ടാഴിയിലെ പൂക്കുന്നിമല കേന്ദ്രീകരിച്ചുള്ള കുടിവെള്ള പദ്ധതിയിൽ നിന്നാണ് പട്ടാഴി, തലവൂർ, വിളക്കുടി, മേലില, വെട്ടിക്കവല തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നത്. കൃഷി നശിച്ച് കുടിവെള്ളവും കിട്ടാതായതോടെ ദുരിതച്ചൂടിൽ ഉരുകുകയാണ് ജനങ്ങൾ.
കുടിനീര് മുടക്കിയ കാരണങ്ങൾ
1. മഞ്ഞമൺകാല കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്തില്ല
2. ടാങ്കറുകളിലെ ജല വിതരണം കാര്യക്ഷമമല്ല
3. ജലാശയങ്ങളും കുളങ്ങളും മാലിന്യവാഹിനികൾ
4. തോടുകൾ മാലന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിൽ
5. കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതിന് പരിഹാരമില്ല
""
പൈപ്പുകൾ പൊട്ടുന്നത് പരിഹരിക്കാൻ വാട്ടർ അതോറിട്ടിക്ക് നിർദ്ദേശം നൽകി. ത്രിതല പഞ്ചായത്ത് ഭരണ സമിതിയുമായി സംസാരിച്ച് കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണും.
കെ.ബി. ഗണേഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |