കൊല്ലം: 'ഭയം കാരണം രണ്ട് ദിവസം ഉറങ്ങിയില്ല. ഇടയ്ക്കെപ്പോഴോ ഒന്ന് മയങ്ങി. പക്ഷെ ഉഗ്രശബ്ദം കേട്ട് ഞെട്ടിയുണർന്നു. അപ്പാർട്ട്മെന്റൊന്നാകെ കുലുങ്ങുന്നു. മുറിയിൽ നിന്ന് ബങ്കറിലേക്ക് ഇറങ്ങിയോടി. ആക്രമണ സാദ്ധ്യതയുണ്ടാകുമ്പോൾ സൈറൺ മുഴങ്ങും. കഴിഞ്ഞ 23ന് എട്ട് തവണ സൈറൺ മുഴങ്ങി. അർദ്ധരാത്രിയും സൈറൺ മുഴങ്ങിയതോടെ മരണം മുട്ടിവിളിക്കുന്നതായി തോന്നി. ഇനിയും നിന്നാൽ പ്രാണൻ പോകും. അങ്ങനെ ജീവൻ നഷ്ടമാകാതിരിക്കാൻ യാത്ര തുടങ്ങി. ഒടുവിൽ നാട്ടിൽ തിരിച്ചെത്തി".
യുക്രെയിനിലെ വിനിറ്റ്സ്യ നഗരത്തിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ ആർദ്ര ഉണ്ണിയുടെ വാക്കുകളാണിത്. ബങ്കറിലും അപ്പാർട്ട്മെന്റിലും ഭയന്നുവിറച്ചിരിക്കുമ്പോൾ സഹായത്തിന് പലരെയും വിളിച്ചു. പക്ഷെ ആരും കനിവ് കാട്ടിയില്ല. പലരും നാട്ടിലെത്താനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. വിമാനത്താവളത്തിലേക്ക് തിരിച്ചപ്പോൾ അവിടെ ബോംബുകൾ തുടരെ പതിക്കുന്നു. നൂറുകണക്കിന് പേർ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. എംബസിയിൽ വിളിച്ചിട്ട് ഫോണെടുക്കുന്നില്ല. സൂപ്പർ മാർക്കറ്റിൽ പോയെങ്കിലും അവിടെങ്ങും ഒന്നും കിട്ടാനില്ല. അപ്പോഴേക്കും റഷ്യൻസേന ഗീവ് നഗരം പിടിച്ചെടുത്തിരുന്നു. വിനിറ്റ്സ്യ തൊട്ടടുത്താണ്. ഒന്നുകിൽ റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെടും. അല്ലെങ്കിൽ പട്ടിണി കിടന്ന് മരിക്കും. ഇതോടെയാണ് ആർദ്രയും കൂട്ടുകാരും റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചത്. പല ട്രെയിനുകൾ കയറിയിറങ്ങി ഒടുവിൽ യുക്രെയിന്റെയും ഹംഗറിയുടെയും അതിർത്തിയായ ചോപ്പിലെത്തി. അവിടെ നിന്ന് ട്രെയിനുകൾ കയറി ഹംഗറിയിലെ പ്രധാന നഗരമായ ബുദാപ്പെസ്റ്റിലെത്തി. അവിടെ സൗകര്യങ്ങളൊരുക്കാൻ എംബസി അധികൃതരുണ്ടായിരുന്നു. ദിവസങ്ങൾക്ക് ശേഷം അന്ന് സ്വസ്ഥമായുറങ്ങി. തൊട്ടടുത്ത ദിവസം വിമാനത്തിൽ ഡൽഹിയിലേക്ക് തിരിച്ചു. ഇന്നലെ രാവിലെ പത്തോടെ ആർദ്ര ക്ലാപ്പനയിലെ വീട്ടിൽ മടങ്ങിയെത്തി. വിനിറ്റ്സ്യയിൽ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ല. മറ്റ് സഹപാഠികളെക്കുറിച്ചും അറിയില്ല. എങ്കിലും ദിവസങ്ങൾക്ക് മുമ്പ് പ്രാണനുവേണ്ടി നിലവിളിച്ചിരുന്ന ആർദ്ര ശാന്തമായി പറഞ്ഞു, 'ഇത് രണ്ടാം ജന്മം'. ക്ലാപ്പന ആയിരംതെങ്ങ്, ആലുംപീടിക പ്രണവത്തിൽ ഗായകനും റിട്ട എസ്.ഐയുമായ ഉണ്ണിക്കൃഷ്ണന്റെയും കുലശേഖരപുരം ഇ.എസ്.ഐ ആശുപത്രിയിലെ ചാർജ് നേഴ്സായ ബി. സലിലയുടെയും മകളാണ് ആർദ്ര ഉണ്ണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |