കൊല്ലം: സിൽവർ ലൈൻ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന്റെ ബാരിക്കേഡ് തകർത്ത് ഓഫീസ് വളപ്പിൽ സർവേ കല്ല് സ്ഥാപിക്കാനുള്ള ശ്രമമാണ് സംഘർഷത്തിന് ഇടയാക്കിയത്. പ്രവർത്തകരെ വിരട്ടിയോടിക്കാൻ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം പ്രസിഡന്റ് അമൽ, മുൻ ജില്ലാ സെക്രട്ടറി, ബിനോയ് ഷാനൂർ, അൻഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഡി.സി.സിയിൽ നിന്നു സർവേ കല്ലും ചുമന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ ആദ്യം ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. ശേഷം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺരാജ് ധർണ ഉദ്ഘാടനം ചെയ്തു. ഇരവിപുരം അസംബ്ലി കമ്മിറ്റി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ വീണ്ടും ബാരിക്കേഡ് ചാടിക്കടന്ന് കല്ല് സ്ഥാപിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം രൂപപ്പെട്ടത്. ഓരോറൗണ്ട് ജലപീരങ്കി പ്രയോഗിക്കുമ്പോഴും ചിതറിയോടിയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി ബാരിക്കേഡ് തകർക്കാനുള്ള ശ്രമം തുടരുകയായിരുന്നു.
കോൺഗ്രസ് നേതാവ് ഗീതാകൃഷ്ണൻ, മുൻ കൗൺസിലർ സി.വി. അനികുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം ഷെഫീക് കിളികൊല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി. പൊലീസ് ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |