കൊല്ലം: ഒരാഴ്ചയായി തുടരുന്ന ഇടിമിന്നലോട് കൂടിയ കാറ്റും മഴയും മലയോര മേഖലയിൽ ആശങ്ക നിറയ്ക്കുന്നു. വൈകുന്നേരങ്ങളിൽ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന കനത്ത മഴ കാർഷിക മേഖലയിലും കനത്ത നാശമാണ് സമ്മാനിക്കുന്നത്.
മരങ്ങൾ കടപുഴകി വീടുകൾക്കും നാശം നേരിടുന്നു. മഴയ്ക്കൊപ്പം കിഴക്കൻ മേഖലയിലുണ്ടായ നേരിയ ഭൂചലനവും ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. തുടർ ചലനങ്ങൾ ഉണ്ടാകുമോയെന്ന ഭയവും ഉടലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പത്തനാപുരം, പുനലൂർ, നിലമേൽ, കൊട്ടാരക്കര പ്രദേശങ്ങളിലായിരുന്നു ഭൂചലനം. നിരവധി വീടുകളുടെ ഭിത്തികൾക്ക് വിള്ളലുണ്ടായി. കഴിഞ്ഞ വർഷം അവസാനം ഈ മേഖലയിലുണ്ടായ ഉരുൾപൊട്ടലിനും വ്യാപക മണ്ണിടിച്ചിലിനും പിന്നാലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
അച്ചൻകോവിൽ, തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഉരുൾപൊട്ടൽ. ഏക്കറുകണക്കിന് ഭൂമി മണ്ണിടിഞ്ഞ് നഷ്ടമായി. വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന.
കാർഷിക മേഖലയിൽ കനത്ത നാശം.
1. കാറ്റിലും മഴയിലും കാർഷിക വിളകൾക്ക് പരക്കെ നാശം
2. റബർ മരങ്ങൾ വ്യാപകമായി കടപുഴകി
3. വാഴകൾ വൻതോതിൽ ഒടിഞ്ഞുവീണു
4. വെറ്റിലക്കൊടി, മരച്ചീനി, ചേന, പയർ, പടവലം, പാവൽ എന്നിവയും നശിച്ചു
ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ രേഖപ്പെടുത്തിയ മഴ
തെന്മല: 92 മില്ലി മീറ്റർ
കൊട്ടാരക്കര: 45. മി.മീ.
ഐ.ഡി.എം കണക്ക് (വെള്ളി)
ആര്യങ്കാവ്: 20 മി.മീ
പുനലൂർ: 23 മി.മീ.
കൊല്ലം: 15 മി.മീ
''
കാലാവസ്ഥാ വ്യതിയാനമാണ് കാലം തെറ്റിയുള്ള മഴയ്ക്ക് കാരണം. വേനലിന് പിന്നാലെ കനത്ത മഴയുണ്ടാകുമ്പോൾ ഭൗമ പാളികളിലുണ്ടാകുന്ന നേരിയ വ്യതിയാനമാണ് ഭൂചലനമായി രൂപപ്പെടുന്നത്. കഴിഞ്ഞ വർഷവും ഇതേ പ്രതിഭാസം അനുഭവപ്പെട്ടിരുന്നു.
ഭൗമ ശാസ്ത്രജ്ഞർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |